ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Monday 28 December 2020

.ഒരിക്കലും മടുക്കാത്ത ചില ജീവിത പാഠങ്ങൾ !

 "അമ്മയെന്തിനാ എപ്പോഴും ഇങ്ങനെ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കണത് . വാ നമ്മക്ക് കളിക്കാം " എന്ന എന്റെ ഏഴുവയസ്സുകാരൻ മകന്റെ പറച്ചിലിനൊടുവിലാണ് ഞാനാ സത്യം മനസ്സിലാക്കിയത് . ആ ബോധോദയത്തിനൊടുവിലാണ് മുഖപുസ്തകത്തിനെ മൊബൈലിൽ നിന്ന് വലിച്ചു പുറത്തിട്ടു പടിയടച്ചത് .തീർച്ചയായും സോഷ്യൽ മീഡിയയും വീട്ടുകാര്യങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്യാനറിയുന്ന കൂട്ടുകാർ എനിയ്ക്കുണ്ട് . പക്ഷെ ഒന്നിൽ ശ്രദ്ധിച്ചാൽ അതിൽത്തന്നെ അടയിരിക്കുന്ന സ്വഭാവമുള്ള എന്നെപ്പോലൊരുവൾക്ക് അടുക്കളപ്പണി ,വീടുവൃത്തിയാക്കൽ ,കുട്ടിയെ പഠിപ്പിക്കൽ , സ്വയം പഠിക്കൽ ഇത്യാദി കർമ്മങ്ങൾക്കിടയിൽ മൊബൈലിൽ വരുന്ന മുഖപുസ്തകഅറിയിപ്പുകൾ തീരെ അനുയോജ്യമല്ല എന്നും അതിനു പുറകെ പോയിട്ടുള്ളപ്പോഴൊക്കെ "അയ്യോ എന്തെല്ലാം പണികൾ കിടക്കുന്നു "എന്ന ആന്തലോടെ ഓടിനടന്നു ജോലി തീർക്കേണ്ടി വരാറുണ്ട് എന്നും അനുഭവം പഠിപ്പിച്ച പാഠമാണ് .അതുകൊണ്ടു തന്നെ ഒരു ദിവസത്തിൽ കൃത്യമായൊരു സമയം മുഖപുസ്തകം പരതാൻ മാറ്റിവയ്ക്കുവാൻ തീരുമാനിയ്ക്കുകയും ലാപ്ടോപ്പ് മാത്രം അതിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുകയെന്നൊരു തീരുമാനം എടുക്കപ്പെട്ടു . അങ്ങനെ മൊബൈൽ അറിയിപ്പുകൾക്കു പിന്നാലെ പോകാതിരുന്ന കാലത്താണ് "എന്റെ മകന്റെ നിഷ്കളങ്ക ബാല്യം " നഷ്ടപ്പെട്ടോ എന്നൊരു സംശയം എനിക്ക് തോന്നിത്തുടങ്ങിയത് .അവൻ "വല്ലാണ്ടങ്ങു വളർന്നുപോയി "എന്ന് ഞാൻ അമ്പരക്കുവാൻ തുടങ്ങി .അതിലേയ്ക്ക് നയിച്ച ചില സീനുകളാണ് ഈ കുറിപ്പിൽ :

സീൻ -1
എല്ലാവരും കുഞ്ഞുങ്ങളുടെ കഴിവുകളും മറ്റും വീഡിയോ ,ഫോട്ടോ എന്നീ രൂപത്തിൽ ഇടുന്നതു കണ്ട ഒരു ശരാശരി അമ്മയായ ഞാൻ "എന്റെ മകനും കഴിവുകൾ ഉണ്ടല്ലോ ." എന്ന മട്ടിൽ വീഡിയോ ,ഫോട്ടോ എന്നിവ ചിത്രീകരിക്കുവാൻ പെടാപ്പാടു തുടങ്ങി .കൂടുതലും അവൻ വരച്ചമൃഗങ്ങളുടെ പടങ്ങളായിരുന്നു .അങ്ങനെ മത്സരിച്ചു സ്റ്റാറ്റസിട്ടു ഞാനിങ്ങനെ അനന്തവിഹായസ്സിൽ വിഹരിക്കുമ്പോഴാണ് ഒരു ദിവസം സ്കൂൾ വിട്ടു രൗദ്രഭാവത്തിൽ ഋഷിയുടെ വരവ് ! വന്നപാടെ "'ഞാൻ വരച്ച ടൈഗറിന്റെ പടം എങ്ങന്യാ ആ വൈശാഖ് കണ്ടത് .ഇപ്പം പറേണം " ഞാൻ ഞെട്ടി "അതെങ്ങനെയാപ്പാ ".
ഋഷി -ഇന്ന് ഞാൻ ക്ലാസ്സിൽ ചെന്നപ്പം അവനും കൂട്ടുകാരും നിന്റെ ടൈഗർ കൊള്ളാല്ലോടാന്നു പറഞ്ഞു .പിന്നെ നിന്റെ ടൈഗറിന്റെ തലയ്ക്ക് ആനേടത്രേം വലിപ്പമുണ്ടല്ലോടാന്നും പറഞ്ഞു എല്ലാരും കൂടി ചിരിച്ചു .എനിക്ക് ദേഷ്യം വന്നു .സത്യം പറേമ്മാ .അവനെങ്ങന്യാ കണ്ടത് .അവന്റമ്മയാ അവനു കാണിച്ചു കൊടുത്തെ ."
ഞാൻ - ദൈവമേ ഇന്നലെയിട്ട സ്റ്റാറ്റസ് !!
ഋഷി - അമ്മാ പ്ലീസ് .ഞാൻ എന്റെ സന്തോഷത്തിനാ വരയ്ക്കണത് .എനിക്കിഷ്ടായിട്ട് . അമ്മയ്ക്കും കൂടി ഇഷ്ടാവാൻ .അത് എല്ലാരേം ഫോട്ടോയെടുത്തു കാണിയ്ക്കണത് എനിക്കിഷ്ടല്ല .ഇനി അങ്ങനെ ചെയ്യരുത് ട്ടാ .
പ്ലിങ്ങിയ ഞാൻ - സോറി ബേബി .ഇനിയമ്മ ഫോട്ടോ എടുക്കൂല്ല .
ഋഷി - അമ്മാ നമ്മളോരോന്നു ചെയ്യണത് നമ്മടെ സന്തോഷത്തിനാ അല്ലാതെ ആളോളെ കാണിക്കാനല്ല കേട്ടോ .
പിന്നേം പ്ലിങ്ങിയ ഞാൻ - ഉവ്വല്ലേ . ( ഈശ്വരാ !)
സീൻ -2
സ്കൂളീന്ന് വന്ന ഋഷി - 'അമ്മ പിന്നേം എന്നെ വിഷമിപ്പിക്ക്യാ ?
ഞാൻ - ഇപ്പൊ എന്താ പ്രശ്നം ?
ഋഷി - ഞാൻ ആ റോബോയോട് സംസാരിക്കണ വീഡിയോ 'അമ്മ വൈശാഖിന്റമ്മയ്ക്ക് കാണിച്ചു കൊടുത്തോ ?
ഞാൻ - ദൈവമേ ..സ്റ്റാറ്റസ് !
ഋഷി - അമ്മാ ഇന്നവൻ എനിക്കൊരു സ്വൈരോം തന്നിട്ടില്ല അറിയാമോ ? ഇന്ന് മുഴുവൻ റോബോയെപ്പോലെ മുന്നീക്കൂടി നടന്നു കളിയാക്കി .പിന്നെ ഞാൻ മണ്ണിക്കളിക്കണ ഫോട്ടോയിൽ ഇട്ടിരിക്കണ ബനിയൻ കീറിപ്പോയെന്നു പറഞ്ഞു ചിരിച്ചു .അമ്മയെന്തിനാ ഇതൊക്കെ അവന്റമ്മയ്ക് അയച്ചു കൊടുക്കണേ ?
ഞാൻ - 'അമ്മ ആർക്കും ഒന്നും അയച്ചു കൊടുക്കാറില്ല മക്കളേ .
ഋഷി - (ചിന്താക്കുഴപ്പത്തിൽ ) പിന്നവൻ എങ്ങന്യാ ഇതൊക്കെയറിയണേ ?
ഞാൻ - (മനസ്സിൽ) സ്റ്റാറ്റസ് ഇടുമ്പം വൈശാഖിന്റമ്മയെ ഹൈഡ് ചെയ്യണം .
ഋഷി - എങ്ങനെയോ അമ്മേടെ മൊബൈലീന്ന് അത് വൈശാഖിന്റമ്മയുടെ മൊബൈലില് പോയിക്കാണും .അമ്മയിനി ശ്രദ്ധിക്കണം ട്ടാ .
ഞാൻ - ഇപ്പൊ ആരേലും കണ്ടാൽ എന്താ പ്രോബ്ലം ?
ഋഷി - അമ്മാ ....നമ്മടെ ഹാപ്പി മൊമെന്റ്‌സ്‌ നമ്മടെ പ്രൈവസി ആണ് . റോബോയോട് സംസാരിക്കണം എന്നാഗ്രഹമുള്ള കുട്ട്യോള് അതുകണ്ടാ അവർക്ക് വെഷമാവില്ലേ ? അവർക്കു പറ്റണില്ലല്ലോന്ന് സങ്കടപ്പെടില്ലേ .എന്തിനാ നമ്മടെ ഹാപ്പി മൊമെന്റ്‌സ്‌ കൊണ്ട് മറ്റുള്ളോരെ സാഡാക്കണത് .
ഞാൻ - മറുപടിയില്ല!!(ഋഷി അനിമൽ പ്ലാനെറ്റിന്റെ ലോകത്തേയ്ക്ക് പോയി ).
സീൻ -3
സ്കൂളീന്ന് വന്ന ഋഷി - മ്മാ ...ആ നവീൻന്ന് എന്തോ പ്രോബ്ലം ഉണ്ട് .
ഞാൻ - എന്താടാ ?
ഋഷി പോക്കറ്റിൽ നിന്നൊരു തുണ്ടു കടലാസ്സെടുത്തു നീട്ടി .അതിൽ ജോയൽ ലവ്‌സ് ഋഷി എന്നെഴുതിയിരിക്കുന്നു .
ഞാൻ - ആഹാ ഇതെന്താ ?
ഋഷി - അവനിപ്പോ കുറെയായി എന്നെ ടീസ് ചെയ്യുവാണ് .ഞാൻ ഇന്നാള് പറഞ്ഞില്ലേ അവനെന്റെ പ്രൈവറ്റ് പാർട്ടിൽ പിടിച്ചൂന്ന് . ഇന്ന് ലൈനിൽ നിന്നപ്പോ അവനെന്റെ ചന്തിയ്ക്ക് പിടിക്കാൻ നോക്കി .ഞാൻ ചാടിമാറി ജോയലിന്റെ മുന്നില് പോയി നിന്നു .അപ്പൊ അവൻ ഇതെഴുതി എന്റെ പുറത്തെറിഞ്ഞു തന്നു .ഹും .
എനിക്കെന്തെങ്കിലും പറയുവാനാകും മുൻപ് ഋഷി തുടർന്നു .'അമ്മ അടുത്ത തവണ ടീച്ചറെ കാണാൻ വരുമ്പോ ഇത് പറയണം .
ഞാൻ - നവീന്റെ 'അമ്മ എന്റെ കൂട്ടാ .ഞാൻ നവീന്റെ അമ്മയോട് പറഞ്ഞാലോ .
ഋഷി - അതുവേണ്ടമ്മാ . ആ ആന്റിയ്ക്ക് വെഷമാവും . എന്നെപ്പറ്റി ആരേലും അമ്മോട് പറഞ്ഞാ അമ്മയ്ക്ക് സങ്കടാവില്ലേ ? 'അമ്മ ടീച്ചറോട് പറഞ്ഞാ മതി . ടീച്ചറ് ഇനിയവൻ അങ്ങനെ ചെയ്യാതെ നോക്കിക്കൊള്ളും .
സീൻ -4
ക്ലാസ്സ്‌ടെസ്റ്റിന്റെ ദിവസം രാവിലെ
'ഞാൻ - who is a cobbler ?
ഋഷി - A cobbler is a person who repairs and mends our footwear
ഞാൻ - who is a chef ?
ഋഷി -A chef cooks delicious food for us .
ഞാൻ - who is a Teacher ?
ഋഷി - A teacher is a person who always shouts and yells at us and tells us to go and stay in the corner !
അന്തംവിട്ട ഞാൻ - എന്തോന്ന് ?എന്തോന്ന് ?
ഋഷി - ( മുഖത്ത് ഗൗരവം ) Actually ഞങ്ങടെ ടീച്ചേർസ് എല്ലാം ഇങ്ങനെയാ ചെയ്യണേ .ഇനീപ്പോ അമ്മയ്ക്ക് വേണ്ടീട്ട് ക്ലാസ് ടെസ്റ്റിന് മാറ്റിയെഴുതാം ! A teacher is a person who helps us to read , write and learn .
ഞാൻ - ഹോ ...(ആശ്വാസം ).
സീൻ -5
രാത്രീല് ഹോംവർക്ക് മൽപ്പിടുത്തം
ഞാൻ - (മിസ്സിസ് പെർഫെക്ഷനിസ്റ്റ് ) - ഋഷീ നിന്റെ evs നോട്ട് ഒരു വൃത്തീമില്ല കേട്ടോ . കാക്ക അപ്പീട്ട പോലുണ്ട് . കുറച്ചൂടി ശ്രദ്ധിച്ചെഴുതിക്കൂടേ .ഹാൻഡ് റൈറ്റിംഗ് തീരെ ശരിയാവുന്നില്ല .
ഋഷി -(തലയിൽ കൈവച്ച് ) മ്മാ This is Evs ....not English . please dont behave like my Evs miss .Even she thinks she is teaching ENGLISH !!
പ്ലിങ്ങിയ ഞാൻ - വാചകം കൂടുന്നുണ്ട് .വേഗം എഴുത് .
കുറച്ചു ദിവസങ്ങൾക്കു ശേഷം പരീക്ഷാപ്പേപ്പറുമായി മേൽപ്പറഞ്ഞ evs മിസ്സിനെ കാണാൻ ചെന്ന എന്നോട് Evs miss - See maam , Rishik is an excellent observer .He is the one who responds well with immediate answers .He is very active in the classroom .but you know.......( with a sad face) his handwriting is not good and he must improve his cursive writing skill. There are spelling mistakes in the note. You must pay attention to that area. thank you.
ജ്ഞാനോദയം കിട്ടിയ ഞാൻ - ഓക്കേ മിസ് .
അങ്ങനെയാണ് ഋഷിയെന്ന പുത്രന്റെ ചെയ്തികളെ സസൂക്ഷ്മം നിരീക്ഷിക്കുവാനും അവനോടൊപ്പം കൂടുതൽ സമയം ചെലവിടാനും വേണ്ടി ഞാൻ മുഖപുസ്തകത്തെ ലാപ്ടോപ്പിലടച്ച് "എന്റെ കുഞ്ഞു വല്ലാണ്ടങ്ങു വളർന്നു പോയെന്ന് "ആകുലപ്പെടാൻ തുടങ്ങിയത് !
നോക്കൂ ഋഷിയും 'അമ്മയും പാഠങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുകയാണ് .ഒരിക്കലും മടുക്കാത്ത ചില ജീവിത പാഠങ്ങൾ !
Rajeesh Ravindran, Nisha Gopalakrishnan and 135 others
36 Comments
1 Share
Like
Comment
Share

Saturday 26 December 2020

ഉണ്ണിയാരാരിരോ

 കുഞ്ഞിപ്പെണ്ണിനെ നീട്ടിപ്പാടി തൊട്ടിലാട്ടിയുറക്കുന്ന 'അമ്മ - "കൊച്ചുപൊന്നും കിനാവിന്റെ പൂമഞ്ചലിൽ ഏഴു ലോകങ്ങളും കണ്ടു വാ... ആരിരാരാ രീ രോ.. "

കട്ടിലിൽ കാലാട്ടി കേട്ടിരിക്കുന്ന കുഞ്ഞൻ ചേട്ടൻ - "മ്മാ... ഈ ഏഴുലോകങ്ങൾന്നു പറേമ്പം.. അതേതൊക്കെ ആയിട്ടു വരും🤔? "
ലെ 'അമ്മ - അത് പിന്നെ.. ഈ ലോകംന്നു പറേമ്പം.. (സത്യ ലോകം, വിഷ്ണുലോകം ഇതൊക്കെയാണോ ആവോ കവി ഉദ്ദ്യേശിച്ചത്. അങ്ങനെയാണേൽ ബാക്കി ലോകങ്ങളൊക്കെ ഏതാണോ ആവോ .).. മോനേ.. ഈ ലോകംന്നു പറേണത്... ബ ബ്ബ.. ബ്ബ...
ലെ ഋഷി - ശോ ന്റമ്മാ ഇത്രേം ആലോചിക്കണ്ട. It means 7 Continents. That's it.😄
ലെ 'അമ്മ - (ആശ്വാസം ) ങാ... അതന്നെ ഏഴു ഭൂഖണ്ഡങ്ങൾ. 🤭
അങ്ങനെ കുഞ്ഞൻ ചേട്ടൻ നീട്ടിപ്പാടുന്നു....
"ഉണ്ണി ആരാരിരോ... "😍

Friday 14 December 2018

മോറലുകൾ

ഈസോപ്പ് കഥകളിൽ നിന്ന് ഐതിഹ്യമാലയിലേയ്ക്ക്
കഥക്കളം മാറ്റിച്ചവിട്ടി നടക്കുകയാണ് കഥയമ്മ
ഉറങ്ങാൻ നേരം ഒരു കഥാവായനയും കവിതാപാരായണവും (എന്നും കുന്നും പൂതപ്പാട്ട്..ഇടയ്ക്കു ട്രൈ ചെയ്ത മാമ്പഴം കേട്ട് നെലോളിച്ചു കുഞ്ഞൻ അമ്മേടെ ഉറക്കം കൂടിക്കളഞ്ഞു .), പിന്നൊരു മയങ്ങിക്കഥയും !
മയങ്ങിക്കഥയെന്നാൽ ഉണർവ്വിനും ഉറക്കത്തിനുമിടയിലെ പാതിക്കണ്ണിൽ കുഞ്ഞൻ മൂളികേൾക്കുന്ന കഥ !
എന്നിട്ട് ..എന്ന ചോദ്യം മൂളലാവുമ്പോ കഥയമ്മ കഥനിർത്തി ചിന്നഞ്ചിറു കിളിയേ കണ്ണമ്മാ പാടും .
അങ്ങനെയൊരു മയങ്ങിക്കഥയ്ക്കിടയിലാണ്
അട്ട വീണ ചോറും പാക്കനാരും കേട്ടിരുന്ന പാതിക്കണ്ണൻ കുഞ്ഞൻ മുഴുക്കണ്ണും ഡിങ്കോന്ന് വിടർത്തി ,ഉറക്കത്തെ കാറ്റിൽപ്പറത്തി ഠപ്പോന്നു ചോദിച്ചത് :
"അട്ട വീണ ചോറ് കൊടുത്താ ചിത്തറ ഗുത്തന് (ചിത്രഗുപ്തൻ) എങ്ങന്യാ ശിക്ഷിക്കാമ്പറ്റാ ?"
ന്നാപ്പിന്നെ അയ്യാള് ചൈനേലോട്ടു പോട്ടെ .
ചൈനേം ചിത്രഗുപ്തനും തമ്മിലെ ബന്ധം മനസിലാവാതെ അന്തം വിട്ട കഥയമ്മ :
അതെന്തിനാ? അയ്യാൾക്കെന്താ ചൈനേല് കാര്യം ?(പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം ലൈൻ )
കുഞ്ഞൻ : ഈയ്യമ്മ മണ്ടൂസാ .ന്നാപ്പിന്നെ മുഴോൻ ചൈനാക്കാർക്കും ശിക്ഷ കിട്ടണ്ടേ ?
കഥയമ്മ പ്ലിംഗ് !
...പിന്നെ ...ദത് ....ദിത് ......
"അതിന് അട്ട വീണ ചോറാണെന്ന കാര്യം പണിക്കാരോട് പറയാതെയല്ലേ കൊടുത്തേ ?
അവരത് അറിയാണ്ടല്ലേ കഴിച്ചേ ?
ആരേം നമ്മള് പറ്റിക്കാമ്പാടില്ലാ ."
ആശ്വാസക്കുഞ്ഞൻ : അപ്പം ,ഇതാമ്മാ ഈ കഥേലെ മോറല് ? ആരേം നമ്മള് പറ്റിക്കാമ്പാടില്ല .ല്ലേ ?
ഹോ , അങ്ങനെ പാക്കനാർ കഥയിലെ മോറൽ കണ്ടു പിടിച്ച ആശ്വാസത്തിൽ ചിന്നഞ്ചിറുകിളിയെ കേട്ട് കുഞ്ഞനുറങ്ങി .😉

കുഞ്ഞുങ്ങളോളം ക്ഷമയുള്ള അധ്യാപകരില്ല !😍

ഋഷി സ്കൂളിലേയ്ക്ക് .
കുളിച്ചു കുട്ടപ്പനായി പുതിയ സ്കൂളിലേയ്ക്ക് പോകാനിറങ്ങിയ ഋഷിയോട് 'അമ്മ -മക്കളേ നല്ലതു ചെയ്തു പഠിക്കണംട്ടാ 🙂
സന്ദർഭോചിതമായി ഋഷി തലകുലുക്കുന്നു .
നീലാകാശക്കണ്ണിയും (മാനത്തുകണ്ണിയ്ക്ക് ഋഷി വക പേര് )കെട്ട്യോനും മഴയത്തു നിറഞ്ഞൊഴുകിയ ചെറിയതോട്ടിൽ നിന്ന് തോട്ടുവക്കത്തെ റോഡിലേയ്ക്ക് ചാടി മരിച്ചു പോയിക്കാണുമോ എന്ന ആകാംക്ഷയിൽ ഷൂ മുഴുവൻ നനച്ചാണ് സ്കൂളിലേക്കുള്ള നടത്തം .
അങ്ങനെ ചാരക്കൊക്കുകള് പറക്കുമ്പോ എങ്ങന്യാ വെള്ളയാവാന്നും ചോദിച്ചു ഋഷി നടക്കുമ്പോഴാണ്
പെട്ടെന്ന് കുഞ്ഞു തലയ്ക്കുള്ളിൽ നേരത്തെയുള്ള തലകുലുക്കം ഓർമ്മ വന്നത് .
ഉടനെ സംശയകുമാരൻ വക ചോദ്യം -ഈ നല്ലതെന്നു വച്ചാ എന്താമ്മാ ?
അന്തംവിട്ടയമ്മ -അത് നല്ല കാര്യങ്ങൾന്നു വച്ചാ ..നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും നല്ലതാവേണ്ട കാര്യങ്ങൾ .(സത്യായിട്ടും തലയ്ക്കകത്തു അന്നേരം ഒന്നും വന്നില്ല )
സംശയകുമാരൻ -എനിക്ക് നല്ലതാവണ കാര്യങ്ങളൊക്കെ എല്ലാർക്കും നല്ലതാ ?
'അമ്മ -അതെന്താ അങ്ങനെ ചോദിച്ചേ ?
സ : കു -അമ്മയൊരു കുരുത്തംകെട്ട അമ്മയാല്ലേ ? അമ്മയ്‌ക്കൊന്നുമറിഞ്ഞൂടാ .എനിക്കിഷ്‌ടോള്ള കാര്യങ്ങള് അമ്മയ്ക്ക് ചെലപ്പോ ഇഷ്ടല്ലല്ലോ .അതോലെ എനിക്ക് നല്ലതാവണ കാര്യം എല്ലാർക്കും നല്ലതാവൂല്ല 😮പിന്നെങ്ങന്യാ നമ്മക്ക് നല്ലതു മാത്രം ചെയ്യാമ്പറ്റാ .ന്നാലും ഞാൻ നല്ല കുട്ട്യാവാൻ ട്രൈ ചെയ്യാമേ .'അമ്മ വെഷമിക്കണ്ട.
അങ്ങനെ മുപ്പത്താറാം വയസ്സിൽ ഋഷിയുടെ 'അമ്മ ചില പാഠങ്ങൾ പഠിക്കയാണ് .ഓരോ ചോദ്യത്തിലൂടെയും അവന്റേതായ ഉത്തരങ്ങളിലൂടെയും അവനെന്നെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ് .
ഒന്നു പറയാതെ വയ്യ ,കുഞ്ഞുങ്ങളോളം ക്ഷമയുള്ള അധ്യാപകരില്ല !😍

ഒന്നാമൻ കുട്ടിയാവണ്ട ഒന്നാന്തരം കുട്ടിയാവട്ടെ ...😍.

ഇന്നലെസ്കൂളിൽ നിന്ന് വരും വഴി കുഞ്ഞനോട് പതിവ് ചോദ്യം ചോദിച്ചു -"ഇന്നെന്തൊക്കെയാ സ്കൂളില് നടന്നത് ?"
അമ്മേടെ സിക്സ്ത് സെൻസ് ഇപ്പൊ തീരെ വർക്ക് ചെയ്യണില്ലല്ലേ എന്ന് സഹതാപത്തോടെ ചോദിച്ചു കുഞ്ഞൻ വിശേഷങ്ങൾ പറഞ്ഞു .
ഒരീസം ആരും കാണാതെ സ്കൂളിലെ കൂട്ടില് വളർത്തണ കിരീടം വച്ച തത്തയെ തുറന്നു വിടണമെന്ന സ്വപ്നം എന്നത്തേയും പോലെ പറഞ്ഞു .
സ്നാക്ക്സ് തിന്നാൻ വന്ന ബലിക്കാക്കയ്ക്കു അപ്പൂപ്പന്റെ പോലെ വെള്ളത്തൂവൽത്താടിയുള്ളതും ,
ചാരനിറപ്രാവ് ആൽഫബെറ്റ്‌സ് എഴുതുമ്പോ കുറുകുറൂന്നു വിളിച്ചു ജനലിനു വെളിയിലെ ആനച്ചെവിയൻ അത്തിമരത്തിൽ നനഞ്ഞു വിറച്ചിരുന്നതും,
ഒന്നേ രണ്ടേ എഴുതുമ്പോ സ്കൂളിലെ ജനാലക്കണ്ണാടിയിൽ മരംകൊത്തി വന്നു കൊത്തിക്കൊത്തി കൂടുവയ്ക്കാൻ നോക്കീതും ,
ബിസ്ക്കറ്റ് പൊടിയിലെ വലുതൊരെണ്ണം കൊച്ചുങ്ങൾക്കു കൊടുക്കാൻ അച്ഛനുറുമ്പു കഷ്ടപ്പെട്ട് വലിച്ചോണ്ടു പോയതും നീണ്ടപീലിയിമചിമ്മി അവൻ വിവരിച്ചു !
വഴിയരികിലെ വീട്ടിൽ നിന്ന് ആരും കാണാതെ ഞാനവന് ചാമ്പയ്ക്ക പൊട്ടിച്ചു കൊടുത്തു .
നാളെ സ്നാക്ക് ബോക്സിൽ അപ്പൂപ്പൻ കാക്കയ്ക്ക് സ്പെഷ്യൽ കൊഴുക്കട്ട വേണമെന്ന് നിബന്ധന വച്ചു.
ആനച്ചെവിയൻ അത്തിയിലെ തൂവൽകുതിർന്ന പ്രാവിന് നാളെ റെയിൻ കോട്ട് കൊടുത്തോട്ടെയെന്നു അനുവാദം ചോദിച്ചു .
ഉറുമ്പുഫാമിലി എവിടേയ്ന്നറിഞ്ഞിരുന്നേൽ ഒരു വലിയ ബിസ്ക്കറ്റ് അവിടെക്കൊണ്ടു കൊടുക്കാരുന്നു പാവം അച്ഛനുറുമ്പ് എന്ന് സങ്കടപ്പെട്ടു .
അങ്ങനെ ചിരിയും കളിയുമായി വീട്ടിലെത്തി ബാഗിലെ സാധനങ്ങൾ മാറ്റിവയ്ക്കുന്നതിനിടയിൽ അവന്റെ ഇംഗ്ലീഷ് നോട്ടുബുക്ക് കണ്ട ഞാൻ ഞെട്ടി ! .
ആൽഫബെറ്റ്‌സ് എഴുതിയിരിക്കുന്ന പേജിൽ വലിയൊരു തെറ്റിട്ടിട്ട് "Learn Capital and Small Letters "എന്ന് ഗമണ്ടൻ അക്ഷരങ്ങളിൽ എഴുതി ടീച്ചർ ഒപ്പുവച്ചിരിക്കുന്നു .
ഞാൻ പേജ് കണ്ടത് കുഞ്ഞൻ ശ്രദ്ധിച്ചോ എന്നറിയാനായി ഞാനവനെ ഏറുകണ്ണിട്ടു നോക്കി .
അവൻ ലഞ്ച് ബോക്സ് എടുത്തു മാറ്റുന്ന തിരക്കിലാണ് .
വീണ്ടും ഞാനാ പേജ് നോക്കി പെട്ടെന്ന് എനിക്കൊന്നും പിടികിട്ടിയില്ല .
ഒന്നുകൂടി നോക്കിയപ്പോൾ അവൻ രണ്ടും മിക്സ് ചെയ്താണ് എഴുതിയിരിക്കുന്നതെന്നു മനസ്സിലായി .
ഇടയ്ക്കു ചിലതിൽ പെൻസിൽ കൊണ്ട് വട്ടമിട്ടിട്ടുണ്ട്
എന്താണ് സംഭവമെന്ന് ആശാനോട് നേരിട്ട് ചോദിക്കുമ്പോൾ അവൻ പറഞ്ഞതിങ്ങനെ ; .അമ്മാ ടീച്ചറ് പറഞ്ഞു small letters എഴുതീട്ട് vowels സർക്കിൾ ചെയ്യാൻ .ഞാൻ ചെയ്തല്ലോ !!😮
പക്ഷെ ടീച്ചറ് തെറ്റിട്ടല്ലേ ?ടീച്ചറിന് തെറ്റിപ്പോയതായിരിക്കും .😝
"ന്നിട്ട് വിശേഷം പറഞ്ഞപ്പോ മോനെന്താ ഇത് പറയാഞ്ഞേ ?"
"ഓ ,,'അമ്മയ്ക്ക് വെഷമാവൂല്ലേ അതോണ്ടാ അത് സാരോല്ലമ്മാ .പാവം ടീച്ചർ അല്ലേ .പോട്ടെ "😂
ഞാനാ നിർദേശം അല്ല ആജ്ഞ വീണ്ടും വായിച്ചു നോക്കി .അതിലെ നെഗറ്റിവിറ്റി കുഞ്ഞനെ ബാധിച്ചില്ലല്ലോ എന്നോർത്തു സമാധാനിച്ചു .
ആൽഫബെറ്റ്‌സ് എഴുതിയപ്പോ കണ്ട പ്രാവിനെക്കുറിച്ചു അവൻ പറഞ്ഞത് വീണ്ടുമോർത്തു
.ആ ശ്രദ്ധ തിരിയലിനിടയിലും കൃത്യമായി അവൻ അടയാളപ്പെടുത്തിയ vowels കണ്ടു .ശ്രദ്ധമാറിയപ്പോൾ കൂടെമാറിപ്പോയ ഇടയ്ക്കിടെയുള്ള capital letters ഞാൻ ശ്രദ്ധിച്ചതേയില്ല .
ഒരു ടീച്ചർ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും മനസ്സിലോർത്തു .
POSITIVE REINFORCEMENT എന്നൊരു സംഗതി കുഞ്ഞു മക്കളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകർക്കറിയില്ലെങ്കിൽ പഠനം സഹനമാവുന്നതോർത്തു നെടുവീർപ്പിട്ടു.
അഞ്ചു വയസ്സുകാരനുള്ളതല്ല അവന്റെ അമ്മയ്ക്കുള്ളതാണ് "LEARN" എന്ന് തുടങ്ങുന്ന ആ നിർദ്ദേശം എന്ന് സമാധാനിച്ചു ,
"വവ്വൽസെന്നാലെന്താ വവ്വാലല്ലല്ലോ "എന്ന് കുഞ്ഞനൊപ്പം പാടിരസിച്ചു .
പിന്നെ മനസ്സിലുറപ്പിച്ചു ,
ഋഷി ഒന്നാമൻ കുട്ടിയാവണ്ട
ഒന്നാന്തരം കുട്ടിയാവട്ടെ ...😍.
വാൽക്കഷ്ണം -അദ്ധ്യാപക ഈഗോ ഏതറ്റം വരെപ്പോകും എന്ന് കൃത്യമായി അറിയാവുന്നതു കൊണ്ട് ഈയൊരൊറ്റ കുറിപ്പിലിതു നിർത്തുന്നു .വർഷം മുഴുവൻ ക്ലാസിലിരുന്ന് അനുഭവിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളാണല്ലോ .ഒരു parental tip പറഞ്ഞു തരാം .അദ്ധ്യാപകപെരുമാറ്റത്തിൽ അമർഷം തോന്നി ചെന്ന് ബഹളം വയ്ക്കുന്ന ചിലരുണ്ട് .നിങ്ങൾ follow ചെയ്യേണ്ടത് "Request &Reward "എന്ന സംഗതിയാകുന്നു .പുരിഞ്ചിതാ 😉

ദൈവം സംസാരിക്കുന്ന ഭാഷ

കുളിമുറിനേരങ്ങൾ നേരമ്പോക്ക് നേരങ്ങളാകുന്നു
കഥയും കടങ്കഥയും പാട്ടും നിറഞ്ഞ വെള്ളത്തുള്ളിനേരങ്ങൾ !
എൽസയേം മാഷയേം (ഏതോ മിട്ടായിപ്പെട്ടിയിൽ കിട്ടിയ കുഞ്ഞു ബൊമ്മക്കുട്ടികൾ )കുളിപ്പിക്കലും
അമ്മേടെ മേത്തു വെള്ളം തെറിപ്പിക്കലും ഒക്കെയായി അതങ്ങനെ മുന്നേറുമ്പോൾ ഇടയ്ക്കിടെ അമ്മൂമ്മക്ളോക്ക് ദോശ മറിച്ചിട്ട ചട്ടുകോം കൊണ്ട് നടന്നു നേരം പറയും ....
ഏഴേ കാല് ,ഏഴര, ഏഴേമുക്കാല് ! പിള്ളേരേ നേരം പോയി.
അങ്ങനെ പാഞ്ഞു പിടിച്ചു തലതോർത്തുന്നതിനിടയിലാണ് സംശയകുമാരൻ ഋഷി വക ചോദ്യം -
..ദൈവം സംസാരിക്കുന്നത് ഏതുഭാഷേലാമ്മാ?
അറബിക് ,ഹീബ്രൂ , സംസ്കൃതം അങ്ങനെ അവനു മനസ്സിലാവാത്ത പല ഭാഷകളിലെ ,
പല ദേശങ്ങളിലെ ദൈവങ്ങളെയോർത്തു
എന്തിന് ,മനുഷ്യദൈവങ്ങളെപ്പോലും ഓർമ്മ വന്നു !
തണുത്തു വിറച്ചു അരയിൽ കെട്ടിപ്പിടിച്ചു നിന്ന കുഞ്ഞനെ പൊക്കിയെടുത്തു കട്ടിലിൽ നിർത്തി
മുറുകെ കെട്ടിപ്പിടിച്ചു പറഞ്ഞു
ദൈവം സംസാരിക്കുന്നത് സ്നേഹത്തിന്റെ ഭാഷേലാ😍
ഉത്തരം കേട്ട് അവനെന്തോ ആലോചിച്ചു നിന്ന് ചിരിച്ചു .
അന്നേരം ലോകത്തോട് മുഴുവൻ എനിക്ക് സ്നേഹം തോന്നി .
ഹൃദയമുറക്കെ വിളിച്ചു പറഞ്ഞു
അതെ ,ഞാൻ ജീവിച്ചിരിക്കുന്നു 🤩

ഉമക്കുട്ടി എഴുതട്ടെ

പണ്ട് ..പണ്ട് വളരെപ്പണ്ട്‌ ഒരു കുട്ടിയുണ്ടായിരുന്നു ..
ബാലരമേൽ വരുന്ന കഥകളിൽനിന്നൊക്കെ പ്രചോദനം കൊണ്ട്‌ സ്വന്തമായി നക്ഷത്രക്കണ്ണുള്ള ഒരു മുയലിന്റേം നെറുകേല് പുള്ളീള്ള കുതിരക്കുട്ടീടേം കഥയെഴുതിയ ,ചുണ്ടിന്റെ അറ്റത്തു കുഞ്ഞു കാക്കപ്പുള്ളിയുള്ള കുട്ടി .
താനൊരു വല്യ സംഭവമാണെന്ന് കരുതി ആ കഥ പൊക്കിപ്പിടിച്ചു നടന്ന് ,ഒടുക്കം വായിച്ചവരെല്ലാം ഇവളിതേതോ ബുക്കീന്നു കട്ടെടുത്തതാണെന്നു പറഞ്ഞു കേട്ടു മനസ്സു മടുത്ത് വിലയേറിയ കലാസൃഷ്ടി ഞഞ്ഞം പിഞ്ഞം നുള്ളിക്കീറിക്കളഞ്ഞു "കൃഷ്ണാ നീ ഇതൊന്നും കാണുന്നില്ലേയെന്നു കണ്ണീരൊഴുക്കിയ കുട്ടി .
പിന്നെആരും കാണാതിരിക്കാൻ നോട്ടുപുസ്തകത്തിൽ മാത്രം സാഹിത്യ സൃഷ്ടികൾ നടത്തി .
അങ്ങനെ ,1998ലെ മഞ്ഞുകാലത്തു കണ്ടുപിടിക്കപ്പെട്ട നോട്ട്ബുക്കിൽ ,എഴുത്തിനു താഴെ അച്ഛന്റെ കുറിപ്പ് കണ്ടാണ് എഴുതുന്നതൊരു തെറ്റല്ലെന്ന് മനസ്സിലായത് .
"ശ്ലാഘനീയം "എന്ന വാക്കു പരിചയപ്പെട്ട ആ കഥ പണ്ടൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് .
ജനയുഗം മാസികയിൽ വന്ന പാഥേയം എന്ന കവിതയാണ് അച്ചടിമഷി പുരണ്ട ആദ്യ ഐറ്റം .
പിന്നെ കോളേജ് മാഗസിനുകളിൽ കുട്ടികൾ പോലും വായിച്ചു നോക്കിയിട്ടുണ്ടാവില്ലെന്നു കരുതപ്പെടുന്ന ഒന്ന് രണ്ടു കഥകളും .
ചില ഓൺലൈൻ പുസ്തകാസ്വാദനങ്ങളും കൂട്ടത്തിൽ വേണേൽ ഉൾപ്പെടുത്താം .
ഇത്രയും എഴുതാൻ കാരണം ഒരു കുഞ്ഞിക്കഥയാണ് .
തസ്രാക്ക് ഡിജിറ്റൽ മാസികയിൽ വന്ന ഉമക്കുട്ടിയുടെ പേനക്കഥ .
ഉമക്കുട്ടി പറയുന്നു ,"തെറ്റുകൾ മായ്ക്കുകയാണ് റബ്ബറിന്റെ ജോലി .അല്ലാതെ ഭംഗിയുള്ള ചിത്രങ്ങൾ മായ്ക്കുകയല്ല "
സത്യത്തിൽ ഉമക്കുട്ടി പറഞ്ഞപോലെ നമ്മളിപ്പോൾ ചിത്രങ്ങൾ മായ്ച്ചുകൊണ്ടിരിക്കുകയല്ലേ ?.തെറ്റുകൾ മായ്ച്ചു കളയുക എളുപ്പമേയല്ലെന്നോർത്തുകൊണ്ട് !അതുമല്ലെങ്കിൽ തെറ്റുകൾ കാണുന്നേയില്ലെന്നു നടിച്ചു കൊണ്ട് !
ഭംഗിയുള്ളതൊക്കെയും മാഞ്ഞുകഴിഞ്ഞ് "കണ്ടില്ലേ ഒക്കെയും ഇല്ലാതായെന്നു" നമ്മൾ പരിതപിക്കും .അത്രതന്നെ .
കുഞ്ഞുങ്ങൾക്ക് മാത്രം പഠിപ്പിച്ചു തരാൻ പറ്റുന്ന ചില ഗുണപാഠങ്ങളുണ്ട് .
"നമ്മക്ക് കാണാമ്പറ്റാത്ത ദൈവം എങ്ങന്യാമ്മാ നമ്മളെ രക്ഷിക്കാ ..നമ്മളെ നമ്മള് തന്നാ രക്ഷിക്കേണ്ടെ "എന്ന് "രക്ഷിക്കണേ സ്വാമീന്നു പ്രാർത്ഥിക്കു മോനെയെന്ന അമ്മൂമ്മഭക്തിയ്ക്ക് മറുപടി ഗുണപാഠം
"എന്റെ ദൈവോം ജോയലിന്റെ ദൈവോം എങ്ങന്യാ രണ്ടാളാവ്വാ ?" എന്ന് സംശയഗുണപാഠം
"കുട്ട്യോള് അച്ഛനും അമ്മയ്ക്കും ശല്യക്കാരാണോമ്മാ ന്ന് "കേബിൾ ടി വി- ഇന്റർനെറ്റ് പരസ്യത്തിന് ശേഷമുള്ള തിരിച്ചറിവ് ഗുണപാഠം .
"ആളോള് വിചാരിക്കണത് നമ്മള് നോക്കണതെന്തിനാ ?എനിക്കിങ്ങനെ പോയാ മതീന്ന് " സ്ലിപ്പറിൽ ടപ്പോ ടപ്പോ ചെളിവെള്ളം തെറിപ്പിച്ചു നടന്നു സന്തോഷ ഗുണപാഠം .
"നമ്മടെ ഉടുപ്പ് ചീത്തായാലും സാരോല്ലമ്മാ ആ പൂച്ചക്കുട്ടി നനഞ്ഞില്ലല്ലോ" എന്ന് സഹജീവി ഗുണപാഠം .
"എന്താ ആയാന്റി എന്റെ ഫുഡ് സരിനു കൊടുക്കാൻ സമ്മയ്ക്കാത്തെ ?കുട്ട്യോൾക്ക് കൊതി വരാമ്പാടില്ലേ ?ഫുഡ് ഷെയറെയ്യാനൊള്ളതല്ലേ "എന്ന് സൗഹൃദ ഗുണപാഠം
അങ്ങനെ എഴുതിയാൽ തീരാത്ത ഗുണപാഠങ്ങൾ ,
പഠിച്ചിട്ടും പഠിക്കാത്ത മുതിർന്നവരുടെ ലോകത്തെയൊന്നാകെ പിടിച്ചുലയ്ക്കാൻ കഴിവുള്ള കുഞ്ഞു ഗുണപാഠങ്ങൾ !
.ഉമക്കുട്ടി എഴുതട്ടെ .....ഉമക്കുട്ടിയ്ക്കുമ്മകൾ 😘