ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Wednesday 16 November 2016

കടുവാ മുരുകൻ

പോകുന്ന വഴിയെല്ലാം കുഞ്ഞനുമമ്മേം പാടിക്കൊണ്ടിരുന്നു
മുരുകാ ..മുരുകാ ..പുലിമുരുകാ .
നോവോ സിനിമാസ്സിൽ കൃത്യം പത്തുമണിക്ക് തന്നെയെത്തുമ്പോൾ തിയേറ്റർ ശാന്തം .
പ്രവൃത്തി ദിനത്തിൽ പകൽ സിനിമയ്ക്ക് വരാൻ ആർക്കാ നേരം ?
സ്വസ്ഥമായൊരു സിനിമാക്കാഴ്ച നേർന്നു ഹൃദയമൊരിടത്തു സ്വസ്ഥമായിരുന്നു .
തീയേറ്ററിനുള്ളിലെ പടികളോരോന്നും എണ്ണിച്ചാടി പുലിമുരുകനെത്തുന്നതും കാത്തു കുഞ്ഞൻ .
ഒടുക്കം അവനെത്തി !
പുലിയെക്കണ്ടു നിശബ്ദമായവർക്കിടയിൽ പുലിയുടെ അലർച്ചയ്ക്കും മേലെ കുഞ്ഞനലറി ,
ഇത് കടുവയാ !!
പോപ്കോൺ വായിൽത്തിരുകി അവന്റെ വായടപ്പിച്ചു ഹൃദയം താളം വീണ്ടെടുത്തു .
കാര്യഗൗരവക്കുഞ്ഞൻ വീണ്ടും പറഞ്ഞു
അമ്മാ പുലിയല്ല ..കടുവ .
അമ്മക്കുന്തം കടുവയുടെ മറ്റൊരുപേര് വരയൻ പുലിയാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ പാടുപെട്ടു .
അപ്പൊ ദാ വരുന്നു അടുത്ത ചോദ്യം
കടുവേക്കൊല്ലാമോ ?
ഇവൻ w w f ന്റെ വക്താവാണോ കർത്താവേന്ന് ഹൃദയം !
കടുവയെ കൊല്ലുകയല്ല .ഇത് സിനിമയല്ലേ ഗ്രാഫിക്സ് ആണ് മോൻ ലൈഫ് ഓഫ് പൈ കണ്ടില്ലേ എന്നൊക്കെ പറഞ്ഞു ഹൃദയം തടിതപ്പി .
മോൻലാലങ്കിളിന്റെ ചാട്ടോം ഓട്ടോം പാട്ടുമൊക്കെ കുഞ്ഞന് പെരുത്തിഷ്ടം .
പക്ഷേ കൊച്ചിനെ കടുവ കൊന്നതും കടുവേ മുരുകൻ കൊന്നതും കുഞ്ഞന് പിടിച്ചില്ല !
ഇന്റെർവെല്ലിനു ശേഷം കസേരക്കുഞ്ഞൻ തറക്കുഞ്ഞനായി .
സീറ്റിനിടയിലൂടെ കടുവേം മോൻലാലങ്കിളും ഫൈറ്റെയ്യണ കണ്ടു .
(പുലിയെന്നു പലതവണ പറഞ്ഞിട്ടും കുഞ്ഞൻ പിന്നേം കടുവേൽ തന്നെ !)
തിരിച്ചു ടാക്സിയിൽ വരുമ്പോൾ പുലിപ്പാട്ടു കടുവപ്പാട്ടായി .
മുരുകാ മുരുകാ കടുവ മുരുകാ
(താളമൊക്കുന്നില്ലെന്നു തലയാട്ടി കുഞ്ഞൻ തന്നെ പാട്ടു മംഗളം പാടിയവസാനിപ്പിച്ചു )
ഫ്ലാറ്റിന്റെ പടികൾ ഓടിക്കയറി കതകുതുറക്കുമ്പോഴേയ്ക്കും കുഞ്ഞൻ അലമാരപ്പുസ്തകങ്ങൾക്കരികിൽ എത്തിയിരുന്നു .
വംശനാശം നേരിടുന്ന ജീവികളുടെ വർണ്ണചിത്രങ്ങൾ നിറഞ്ഞ ചോന്ന ചട്ടയുള്ള ബുക്കെടുത്തു നിവർത്തി
അതിലെ "Royal Bengal Tiger " നിൽക്കുന്ന നിൽപ്പ് ചൂണ്ടി
അവൻ പറഞ്ഞു ,
ഞാമ്പറഞ്ഞില്ലേമ്മാ ..പുലിയല്ല കടുവ
കടുവേക്കൊല്ലാമ്പാടില്ലാ .
ഒടുക്കം വക്കീലമ്മയുടെ വക്കീൽപ്പുത്രൻ വാദമുറപ്പിക്കാൻ അടുത്ത "ലാ "പോയിന്റ് കാച്ചി .
കടുവ ഇന്ത്യേടെ നാഷണൽ അനിമലാ .
അമ്മപ്പേച്ചിന്റെ വാക്കുപെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുറപ്പിച്ചുള്ള അവന്റെയാ നിൽപ്പുകണ്ടു
ഹൃദയമൊരു ചിന്താക്കുഴപ്പത്തിലായി .
പിന്നെ ,
കുഞ്ഞുമനസ്സിൽ പുലിമുരുകൻ എത്തിച്ച തിരിച്ചറിവ്
സിനിമയുടെ സാങ്കേതിക -വാണിജ്യ തലങ്ങൾക്കും അപ്പുറത്താണെന്നോർത്തു നെടുവീർപ്പിട്ടു .
മോൻലാലങ്കിളിന്റെ മെയ്‌വഴക്കത്തെക്കുറിച്ചു
കുഞ്ഞനോട് ആവർത്തിച്ചു പറഞ്ഞു സായൂജ്യം കൊണ്ടു. .

യക്ഷി സ്റ്റിക്കർ

ഓം ഐം ഹ്രീം ക്ളീം ..
എന്റെ നാല് വയസുകാരൻ കുഞ്ഞൻ മന്ത്രോച്ചാരണം തുടങ്ങി . ഒരാവാഹനം നടക്കുകയാണ് .
യക്ഷിയെ മൊട്ടുസൂചിയിലേക്കു വരുത്തുന്നു . കുഞ്ഞൻ പട്ടേരി ഇപ്പോൾ യക്ഷിക്ക് പിന്നാലെയാണ് .
കുറേനാൾ മുൻപ് , വൈകിട്ട് ഉസ്കൂൾ കഴിഞ്ഞു വരുന്ന ടീച്ചറമ്മേടെ കയ്യും പിടിച്ചു
ആടിയാടി തിരക്ക് കുറഞ്ഞ തെരുവിലൂടെ വഴിയോരം ചേർന്ന് നടക്കുമ്പോൾ
അവന്റെ കണ്ണ് മാനത്തും മരത്തിലുമായിരുന്നു .
പുള്ളും പ്രാവുംതൂവല് ചിക്കിപ്പറക്കുന്നതും കൊമ്പുകളിൽ കൊക്കുരുമ്മുന്നതും ചൂണ്ടിക്കാട്ടി
അവൻ കൈകൊട്ടിച്ചിരിച്ചു .
പിന്നെപ്പിന്നെ കുഞ്ഞുനോട്ടം താഴേയ്ക്കായി .
വഴിയിൽ ചിതറിക്കിടക്കുന്ന "പാറ്റാ നശീകരണ " സ്റ്റിക്കറുകൾ ശേഖരിച്ചു
അതിലെ പാറ്റ , മൂട്ട , കൊതുക് , പല്ലി ,ചിലന്തി ,എലി ഇത്യാദി ജന്തുക്കളെ
എണ്ണം പറഞ്ഞു തിരിച്ചും മറിച്ചും അടുക്കി വച്ച് അവൻ കൃതാർത്ഥനായി .
മുറി വൃത്തിയാക്കുന്നതിനിടയിൽ ഇത്തരം "കൂറ "സ്റ്റിക്കർ ശേഖരങ്ങൾ
ചവറ്റുകുട്ടയിൽ തട്ടി ഞാൻ മടുത്തു .
ഇതൊന്നവസാനിപ്പിക്വോ കുട്ടീ എന്ന എന്റെയപേക്ഷയ്‌ക്ക്‌
നിഷ്കളങ്ക കണ്ണുചിമ്മി എല്ലാം അനിമൽസല്ലേമ്മാന്ന് മൃഗസ്നേഹിക്കുഞ്ഞൻ പറഞ്ഞു .
ഒടുക്കം കൂറക്കളക്ഷൻ നിലച്ചു . പകരം മറ്റൊന്നാരംഭിച്ചു .
പതിവ് രാത്രി നടത്തത്തിൽ , വഴിയിൽ നിയോൺ ലാമ്പിന്റെ വെളിച്ചത്തിൽ
ചിതറിക്കിടന്നു "കളർഫുള്ളായി "ചിരിക്കണ ചേച്ചിമാരെ കക്ഷിക്ക്‌ ഇഷ്ടപ്പെട്ടു .
മസ്സാജ് പാർലർ തരുണീമണിമാർ പള്ളേം തൊള്ളേം കാട്ടി
"മലമ്പുഴ യക്ഷി "മട്ടിൽ കൈയും പൊക്കി പോസ് ചെയ്തു നിന്ന് ചിരിച്ചു .
പാർക്ക് ചെയ്തിരിക്കുന്ന കാറുകളെല്ലാം ഇത്തരം സ്റ്റിക്കറുകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു .
( ഓഫീസിൽ ജോലി കഴിഞ്ഞു തലമണ്ട പൊട്ടുന്ന ടെൻഷനുമായി വരുന്ന ചേട്ടന്മാർക്കു ഒരു ദുർബല നിമിഷത്തിൽ വല്ലോം തോന്നിയാലോ ..)
എന്തായാലും ആദ്യത്തെ സ്റ്റിക്കർ ചോദ്യം വന്നു കഴിഞ്ഞു .
എന്തിനമ്മാ ഈ ചേച്ചി ബെല്ലി ബട്ടൺ കാണിച്ചു നിക്കണേ ?
ആ ചേച്ചിയ്ക്ക് തുണി അലർജിയാ ..
അമ്മയുത്തരം കേട്ട് അവനെന്തോ ആലോചിച്ചു
( അമ്മയ്ക്ക് അലർജിയില്ലേ ? എന്ന ചോദ്യത്തിന് മറുപടിയാലോചിച്ചു ഞാൻ നിന്നു -
ഭാഗ്യം ആ ചോദ്യം വന്നില്ല )
പിന്നെ സ്റ്റിക്കർ ശേഖരണത്തിൽ വ്യാപൃതനായി .
(പ്രവാസികൾക്ക് ഈ സ്റ്റിക്കർ പരിചിതമാണ് .
ഇതെന്തു സ്റ്റിക്കർ എന്ന് തല പുകയ്ക്കുന്നവർക്കു വേണ്ടി - ഇവിടെ ഒട്ടനവധി മസ്സാജ് പാർലറുകൾ ഉണ്ട്.
നമ്മുടെ നാട്ടിലെ അശാസ്ത്രീയ ആയുർവേദ പാർലറുകൾ പോലെ . പുരുഷന്മാരെ ആനന്ദ തുന്ദുലിതരാക്കാൻ
തരുണീമണികൾ അല്പവസ്ത്ര ധാരിണികളായി അവിടങ്ങളിൽ സുഗന്ധ എണ്ണകൾ കൊണ്ട് ഉഴിച്ചിലും പിഴിച്ചിലും നടത്താറുണ്ടത്രെ ! അതിന്റെ പരസ്യമാണ് ഇത്തരം വിസിറ്റിങ് കാർഡ് രൂപത്തിലുള്ള സ്റ്റിക്കറുകൾ .)
ഈശ്വരാ ..ഈ ശേഖരണം കൈവിട്ടു പോകുമോ ?
എന്റെ കെട്ട്യോൻ വിരുന്നുകാരുടെ മുന്നിൽ തെറ്റിദ്ധരിക്കപ്പെടുമോ ?
എന്നുള്ള ചിന്തകൾ കൊണ്ട് തലപുകഞ്ഞ ഞാൻ ഇനിയെന്തു വേണ്ടൂ എന്നാലോചിച്ചു നിന്നു .
ഒരുപായവും തോന്നാഞ്ഞു കള്ളിയങ്കാട്ടു നീലിക്കഥ മെനഞ്ഞു .
പാർവ്വതീപുരത്തിനടുത്തെ കള്ളിയങ്കാട്ടു കുന്നും കരിമ്പനച്ചോടും
മുടിയഴിച്ചിട്ട് എം ടി കഥയിലെപ്പോലെ നിരതെറ്റിയ പല്ലുകളും
വെള്ളാരംകണ്ണുകളുമുള്ള കളഭക്കുറിയിട്ട യക്ഷി , വേഷം മാറി ,
മിനി സ്കർട്ടും വയറു കാണിച്ച ഷോർട് ടോപ്പുമിട്ടു ചുണ്ണാമ്പിനു പകരം ച്യൂയിംഗം
ചോദിച്ചു കുഞ്ഞനടുത്തു വന്നു .
അമ്മക്കണ്ണുരുണ്ട് അമ്മപ്പല്ലു തള്ളി അമ്മനാവുനീട്ടി അമ്മയക്ഷിയായി നീലിയെയും വെല്ലുന്ന മട്ടിൽ കുഞ്ഞനെ നോക്കി ."നമ്മക്ക് സ്റ്റിക്കറു വേണ്ടമ്മാ എനിക്ക് പേടീല്ല അച്ചനെ പിടിച്ചോണ്ട് പോയാലോ ന്നു " ചോദിച്ചു കുഞ്ഞൻ സ്റ്റിക്കർ ശേഖരണം മംഗളം പാടി അവസാനിപ്പിച്ചു . ഹൃദയം ദീർഘ നിശ്വാസമുതിർത്തു .
മൃഗ കഥകൾ യക്ഷിക്കഥകൾക്കു വഴി മാറിയതും സ്റ്റോക്ക് തീർന്നു 'ഐതിഹ്യമാല' തേടി കരാമ ഡീ സിയുടെ മുന്നിൽ ഞാൻ ചെന്ന് നിന്നതും അങ്ങനെയാണ് .
എന്നാലും യക്ഷിസ്റ്റിക്കറുകൾ സവാരിക്കിടയിൽ കുഞ്ഞനെടുത്തു നോക്കാറുണ്ട് .
അവൻ നോക്കുമ്പോഴെല്ലാം എന്റെ കണ്ണിൽ ,കാറ്റത്തു പാറിയ സിൽക്ക് മുടിയിഴയ്ക്കിടയിലൂടെക്കണ്ട
ഇരുണ്ടുരുണ്ട മുഖം തെളിയും ."തൻവി " എന്ന പേരും .
അപ്പോഴെല്ലാം അറപ്പിന്റെ കയ്പു വിഴുങ്ങി ചലിക്കുന്ന കൈകളും
നഖപ്പാടു ചുവപ്പിച്ച നെഞ്ചും പാതിരാവിൽ കണ്ണീർ നനച്ച തലയിണക്കുട്ടികളും
എന്നെ നൊമ്പരപ്പെടുത്താറുണ്ട് .
പിന്നെ,അവൾ പറഞ്ഞു കേട്ട വെറുപ്പിക്കുന്ന "പുരുഷാവശ്യങ്ങളും ".
യക്ഷിസ്റ്റിക്കറുകളുടെ വിഭ്രമിപ്പിക്കുന്ന വർണ്ണങ്ങളിൽ , മനം മയക്കുന്ന "പള്ള " കാട്ടലുകളിൽ
ദൂരെയെവിടെയോ നിറഞ്ഞുറങ്ങുന്ന ചില " പള്ള "കളുണ്ടെന്ന്
തൻവി പറഞ്ഞ കഥകൾ ഹൃദയത്തോടാവർത്തിക്കുന്നു .
മരുക്കാറ്റിൽ പറന്നു നടന്ന പെൺചിത്രങ്ങൾ
ഉള്ളിലൊരു കണ്ണീർ ഭൂപടം മെനയുന്നു .

Sunday 24 July 2016

വേയാളം

അലമാരക്കതകിനുള്ളിൽ സ്റ്റീൽ ഹാംഗറിൽ അമ്മ വേതാളം തൂങ്ങിയാടി ..
തലകുത്തി നിർത്താൻ പലതവണ ശ്രമിച്ച് , "വേണ്ട വേയാളം ങ്ങനെ നിക്ക് "
എന്നാജ്ഞാപിച്ചു വിക്രമാദിത്യ വീരൻ തലപ്പാവ് തോർത്തണിഞ്ഞു .
അറ്റു പോയൊരു കളിപ്പാട്ടച്ചിറകു വാൾ വീശി
ചുടുകാട്ടിലൊരറ്റത്ത് വിക്രമാദിത്യ വീരൻ ചാടി വന്നു !
മുരിക്കു മരത്തിലെ അമ്മവേതാളം അട്ടഹസിച്ചു ..
.ഹ ..ഹ .ഹാ ..
ചാടി വീണ കരിമ്പൂച്ചക്കുന്നനെ വാൾകൊണ്ടു വെട്ടിവീഴ്ത്തി ,
തലങ്ങും വിലങ്ങും പറന്ന കടവാവലുകളെ വാൾവീശിയകറ്റി
വിക്രമാദിത്യക്കുഞ്ഞൻ ഠപ്പോഠപ്പോന്നു നടന്നു !
അമ്മവേതാളത്തെ മുരിക്കിൻ കൊമ്പിൽ നിന്ന് പറിച്ചെടുത്തു
വലിച്ചെടുത്തു നടന്നു .
വിക്രമാദിത്യത്തോളിൽ ബലമുറപ്പിക്കാതെ തൂങ്ങി അമ്മവേതാളം പിന്നെയും ചിരിച്ചു .എന്നിട്ട് പാടി ,
""തലച്ചോറു ചോറാണെനിക്കിഷ്ടം
മനുഷ്യന്റെതലച്ചോറു ചോറാണെനിക്കിഷ്ടം "'
വിക്രമക്കുഞ്ഞൻ തിരുത്തി ,
“”വേയാളം പുല്ലു തിന്നാ മതി , ആരേം ഊദ്രോക്കണ്ട””
അമ്പരന്ന അമ്മവേതാളം ഗതികെട്ട പുലിയായി !
പിന്നേം പാടി ,
""പറയാം ഞാനൊരു കഥ പറയാം
അതിനുത്തരം പറഞ്ഞാലുമ്മ
ഉത്തരം മുട്ടിയാലുമ്മത്തിൻ കായ ""
വിക്രമാദിത്യക്കുഞ്ഞൻ തലയാട്ടി ,
കാലില്ലാ ,വാലില്ലാ വേതാളപ്പെണ്ണ് കഥ തുടങ്ങി ...
"പണ്ട് പണ്ടൊരു രാജ്യത്തൊരു രാജാവ് ..
രാജാവിന്റെ പാതി മുഖം കരികരിഞ്ഞ്
പാതിമുഖം വെളുവെളുത്ത് ..""
ചോദ്യക്കുഞ്ഞൻ വിക്രമാദിത്യൻ വക ഉത്തരവ് ,
""രായാവ് അമ്മേടണ ക്രീമിട്ടോട്ടെ
മുയോനും വെളുത്തോട്ടെ ""
മുരിക്കിൻ കൊമ്പിലേയ്ക്ക് തിരിച്ചു പറന്നു അമ്മവേതാളം പാടി ..
കഥയ്ക്കിടയിൽ ചോദ്യമില്ല ...അങ്ങനെയിങ്ങനെ ചോദ്യം പാടില്ലാ ..
തലച്ചോറ് ചോറാണെനിക്കിഷ്ടം മനുഷ്യന്റെ തലച്ചോറ് ചോറ്പെരുത്തിഷ്ടം ..
വിഷണ്ണനായി നിന്ന വിക്രമാദിത്യക്കുഞ്ഞന്റെ തലപ്പാവ് തോർത്തഴിഞ്ഞു വീണു !
പിന്നെ അമ്പരപ്പിന്റെ വാക്കുകൾ കേട്ടു ,
ഇല്ല ..മിണ്ടൂല്ല ...വേയാളം വാ ..
പറന്നു വന്ന വേതാളം വീണ്ടും കഥ തുടങ്ങി ..
പണ്ടു പണ്ടൊരു രാജ്യത്ത് പേശാമടന്തയെന്നൊരു രാജകുമാരി ..
മിണ്ടാതുരിയാടാതെ ഏതുനേരവും പുഞ്ചിരിച്ചിരുന്നൊരു രാജകുമാരി ..
""ന്നാപ്പിന്നെ അമ്മ പേശാമടന്തയാവട്ടെ .വയക്കു പർയാതെ എപ്പോം ചീച്ചോണ്ടിക്കട്ടെ ""
അമ്മവേതാളം പറന്നു ചെന്ന് മുരിക്കിൻ കൊമ്പിൽ ഊഞ്ഞാലാടി .
ശു ശുശൂ ന്നു വച്ച് അബദ്ധക്കുഞ്ഞൻ വീണ്ടും വേതാളത്തെ പിടികൂടി .
""നി മിണ്ടൂല്ല ..ശത്യം ""
ഇത്തവണ കഥ പറച്ചിലിൽ പേശാമടന്തക്കുഞ്ഞൻ കഥ മുഴോനും കേട്ടു .
കഥയൊടുക്കം ചോദ്യം ചോദിക്കാനാഞ്ഞ വേതാളത്തെ ഞെട്ടിച്ചു കൊണ്ട്
മിണ്ടാട്ടംമുട്ടിക്കുഞ്ഞൻ വക ചോദ്യം !!!
അതു കേട്ടപ്പോഴാണ് മഹാരാജൻ കഥ കേൾക്കുകയായിരുന്നില്ല ,
""പള്ളി യാലോചനയിൽ "" മുഴുകിയിരിക്കുകയായിരുന്നുവെന്നു
ഫൂളമ്മയ്ക്ക് പിടികിട്ടിയത് !!
ചോദ്യമിതായിരുന്നു ,
""മ്മള് ആരേലും ഊദ്രോച്ചാ പാവം കിട്ട്വോമ്മാ ???""
വേതാളമമ്മ മറുപടി ആലോചിക്കുമ്പോൾ കുഞ്ഞൻ രാജാവ്‌ തുടർന്നു ..
""നയകംന്ന്വച്ചാ ന്താ ??""
അവനതെവിടുന്നു കേട്ടുവെന്നോ എവിടുന്നു കിട്ടിയെന്നോ ചോദിക്കാനാവും മുൻപ്
എ സിയ്ക്കിടയിൽ കൂടുവച്ച അരിപ്രാവിൻ കുറുകൽ കേട്ട്
കുറുകുറു കുട്ടത്തിപ്രാവേ ..കുറു കുറു ..എന്ന് പാടി അവൻ പോയിക്കഴിഞ്ഞു .
ഉത്തരം തേടി നീ വരുമ്പോഴേയ്ക്കും കുഞ്ഞേ ,
ഞാനെന്റെ പാപ-പുണ്യങ്ങളുടെ മാറാപ്പഴിച്ചു നോക്കുകയാണ് ...
അതിൽ ,
പാതിമുറിഞ്ഞൊരു പിതൃ വാക്കും സ്വപ്നവുമുണ്ട് .
ജീവിതപ്പൊള്ളലേറ്റു പിടയുന്നൊരു അമ്മ മനസ്സുണ്ട് .
പെണ്ണെന്ന കരുതലുറക്കം കളഞ്ഞ അനിയത്തിയോർമ്മയുണ്ട് .
ഏതൊക്കെയോ വാക്കുജാലങ്ങളിൽ കുടുങ്ങിയുഴറിയ
കടമകളും കടപ്പാടുകളുമുണ്ട്
കാടൻ പ്രണയത്തിന്റെ പൂതലിച്ച തായ് വേരുകളുണ്ട്
എന്റെ , എന്റെയെന്ന ഹുങ്കിന്റെ മുന കൊണ്ട്
കരൾ പിളർന്നു വീണോരുയിരുമുണ്ട് ...
ഉത്തരം തേടി നീ തിരികെ വരുമ്പോഴേയ്ക്കും കുഞ്ഞേ ,
കീഴ്മേൽ മറിഞ്ഞു തൂങ്ങാനൊരു ചുടുകാടും
അതിന്റെയോരത്തൊരു മുരിക്കിൻ കൊമ്പും തിരയുകയാണ് ഞാൻ !!!""

അദ് ചീത്തയല്ല .

കഥ കഥയച്ചീ ....ഇന്നത്തെ കഥ നേരം ..
പരീക്ഷാത്തിരക്കിൽ നിന്ന് മരുഭൂമിയുച്ചച്ചൂടിൽ
മുഖവും മനസ്സും പൊള്ളി
മുറിത്തണുപ്പിൽ വന്നു കയറുമ്പോൾ 
നഴ്സറിയിൽ നിന്ന് വന്നു കാത്തു നില്ക്കുന്നു കുഞ്ഞപ്പൻ ....
ചോറുരുള കാക്ക മുട്ടയും കുയിൽ മുട്ടയുമാക്കുമ്പോൾ
പൊടുന്നനെ വന്നു ആവശ്യം ....
മ്മാ ...കഥ
ഇപ്പോ ഭീമസേനൻ ആണ് ഹീറോ ..
അങ്ങനെ ബകൻ ചോറുരുള ഉരുട്ടിക്കഴിക്കാൻ തുടങ്ങി ..
ഒടുക്കം ബകന് കൊണ്ട് വന്ന ഒരു വണ്ടിയൂണ്
ഭീമൻ ശാപ്പിട്ടു തീർത്തു ..
ഒക്കെക്കഴിഞ്ഞൊടുക്കം കഥയുണ്ണി വക ചോദ്യം ..
ബീമസേവന് അച്ഛനും അമ്മേം ഒണ്ടോ മ്മാ ??
ഒണ്ടല്ലോ ....
ആരാ ....
വായു ദേവനെ ഇടയ്ക്കിട്ട് ഇടങ്ങേറാക്കണ്ടാന്നു കരുതി
കഥയമ്മ പറഞ്ഞു ...
പാണ്ഡു മഹാരാജാവ് അച്ഛൻ
അമ്മ കുന്തീ ദേവി ....
എച്ചിൽ വായ കുഞ്ഞിക്കൈ കൊണ്ട് പൊത്തി
അവൻ പൊടുന്നനെ പറഞ്ഞു ...
യ്യോമ്മാ ....കുണ്ടീ ന്നു പറയാമ്പാടില്ലാ ....
പ്ലിംഗ് .....
ചിരിക്കിടയിലും എവനിതെന്താ പറയണേന്ന് ഹൃദയം ഞെട്ടി !!
പിന്നെ കേൾവിപ്പിശക് തിരുത്തിപ്പറഞ്ഞു ...
മോനെ കുണ്ടിയല്ല ...കുന്തി ...
(എന്തിന്റെ "ന്ത " എന്ന് വിശദീകരിക്കാൻ കടുത്ത അന്ത:ക്ഷോഭം സമ്മയ്ച്ചില്ലാ ....)
പഞ്ചപാണ്ഡവരുടെ അമ്മയാണ് കുന്തി
എന്ന പറച്ചിൽ കേട്ട് അവനാലോചിച്ചു നിന്നു .
ആകെ മൊത്തം കുഴങ്ങി നില്പ്പാണ് അവനെന്നു മനസ്സിലായെങ്കിലും അല്പ്പം മുൻപ് കേട്ടത്
ഒരു ചീത്ത വാക്കെന്നു അവൻ പറയാൻ കാരണം അന്വേഷിക്കണം എന്ന് തോന്നി ...
അന്വേഷണത്തിൽ ,
നഴ്സറിയിൽ ഏതോ കുട്ടി ഉപയോഗിച്ച വാക്ക് ചീത്തയാണെന്ന് ആയമ്മ പറഞ്ഞൂത്രേ ...
അതൊരു ചീത്ത വാക്കല്ലെന്നും
പലയിടങ്ങളിൽ പലരുപയോഗിക്കുന്ന പല വാക്കുകളും വാമൊഴി പകർന്നു വന്നതാണെന്നും
അത് മറ്റു ചില ദേശക്കാർ അവരുടെ സംസാര ശൈലിയിൽ ഉൾപ്പെടുന്നതാകാത്തതിനാൽ
ചീത്തയായി കരുതിപ്പോരുന്നുവെന്നും
മുൻപ് പറഞ്ഞിട്ടുള്ളത് പോലെ
അശ്ലീലം പറയുന്നവന്റെ നാവിലും
കേൾക്കുന്നവന്റെ കാതിലുമാണെന്നും പറഞ്ഞാൽ
മനസ്സിലാക്കാൻ അവനായിട്ടില്ലാത്തത് കൊണ്ട് ...
ഇത് മാത്രം പറഞ്ഞു ...
കുണ്ടീന്നു വച്ചാൽ ചീത്തയൊന്ന്വല്ല ...
അതില്ലാതെ നമ്മളെങ്ങന്യാ അപ്പിയിടണേ ??
മറുചോദ്യം കേട്ട് കുഞ്ഞുണ്ണി തലകുലുക്കിപ്പറഞ്ഞു...
ശെരിയാ ....അദ് ചീത്തയല്ല ....
ന്നാലും ന്റെ കുന്തീ ദേവീ ....
ക്ഷമിഷ് ബേഡു

Monday 30 May 2016

ചോദ്യങ്ങളിൽ ചോര മണക്കുന്നു ...

രാത്രിയിൽ , പതിവുള്ള മുട്ടിപ്പായി നടക്കുമ്പോഴാണ്
ആപ്പിൾ മണം പരത്തി കണ്ണാടിയ്ക്കുള്ളിലെരിഞ്ഞ
ചോന്ന മെഴുകുതിരി വെട്ടത്തിൽ ,
ചാലിട്ടൊഴുകിയ ചോരച്ചുവപ്പ് കുഞ്ഞൻ കണ്ടു പിടിച്ചത് !
അമ്മാ ചത്തുപോയ ദെയ് വത്തിനെ നമ്മള് തൊയണോ ?
അപ്രതീക്ഷിത ചോദ്യത്തിൽ ഞെട്ടി !!
( ലൈഫ് ഓഫ് പൈ യിലെ ചെക്കന്റെ ചോദ്യം വെറുതെ ഓർത്തു )
മറുപടി പറയാനായും മുൻപ് അടുത്ത ചോദ്യം ,
എന്തിനാ ഈ ദെയ് വം ചത്തുപോയെ ??
ചില നേരങ്ങളിൽ സിനിമ ജീവിതം ആകുന്നു!!
അതിലെ പാതിരിയെപ്പോലെ മറുപടി പറയണമെന്നും
കുഞ്ഞു ഹീറോയെപ്പോലെ എന്റെ മകൻ തുടർ ചോദ്യങ്ങൾ ചോദിക്കണമെന്നും ഹൃദയം ആശിച്ചതിൽ തെറ്റ് പറയാനൊക്കില്ല ...
കാക്കയ്ക്കും തൻ കുഞ്ഞു പൊൻകുഞ്ഞ് !
എന്തായാലും അങ്ങനെ ഒരു മറുപടി മൂന്നര വയസ്സുകാരന്റെ കേൾവിയ്ക്കും ക്ഷമയ്ക്കും
ഉൾക്കൊള്ളാവുന്നതിനും അപ്പുറത്തായതുകൊണ്ട്
പകരം പറഞ്ഞു :
മക്കളെ , ഇത് ദൈവത്തിന്റെ മോനാണ് ..
ദുഷ്ടന്മാർ അദ്ദേഹത്തെ കൊന്നതാണ് ...
കുറേനേരം അവൻ ക്രൂശിത രൂപത്തെ നോക്കി നിന്നു.
പിന്നെ ചോദിച്ചു ,
ഈശോയ്ക്ക് അമ്മയില്ലേ ???
ഉണ്ട് ....
എന്നിട്ടമ്മെന്താ ഈശോയെ രച്ചിക്കാത്തെ ??
(കുഞ്ഞു സങ്കൽപ്പത്തിലെ അമ്മ ശത്രു സംഹാരിണിയായ കാളിയാകുന്നു )
അതിനു മറുപടി പറയും മുൻപേ അടുത്ത ചോദ്യക്കുരുക്ക് വന്നു .
ദുഷ്ടന്മാരെന്തിനാ ഈശോയെ കൊന്നെ ?
ഹൃദയം ഈശോ ...മറിയം ..ഔസേപ്പേ പാടി !
പിന്നെ പറഞ്ഞു ,
ഈശോ എല്ലാരേയും നല്ലത് ചെയ്യാൻ പഠിപ്പിച്ചത് കൊണ്ട് .
എല്ലാവരും നന്മ ചെയ്താൽ ലോകത്ത് ദുഷ്ടന്മാർ ഇല്ലാതാവും , അത് അവർക്കിഷ്ടമില്ലാത്തത് കൊണ്ട് !
ഉത്തരത്തിലെ സങ്കീർണ്ണത സംശയകുമാരനെ ചിന്താക്കുഴപ്പത്തിലാക്കി ..
കുഞ്ഞു വിരൽ കൊണ്ട് ക്രിസ്തുവിന്റെ മുറിപ്പാടുകൾ തലോടി അവൻ ചോദിച്ചു ,
ഈശോയ്ക്ക് വേയ്നിച്ചോ ??
ഊം ഹൂം ...എന്ന അമ്മ മൂളൽ കേട്ടമട്ടു കാട്ടാതെ
അവനെന്തോ ആലോചിച്ചു നിന്നു .
കിടക്കുമ്പോഴുള്ള പതിവ് കഥപറച്ചിൽ ആവശ്യം
ഉന്നയിക്കപ്പെട്ടില്ല !
അവനപ്പോഴും എന്തോ ഓർക്കുകയായിരുന്നു ..
ഇടയ്ക്ക് "മോനേ " എന്ന് വിളിച്ച് അവനുറങ്ങുകയല്ലെന്ന്
ഹൃദയം ഉറപ്പു വരുത്തി !!
അമ്മ വയറ്റിൽ കാൽ കയറ്റി വച്ച് , മുഖം അമ്മനെഞ്ചോട് ചേർത്ത് വച്ച് അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു ...
ഈശോയ്ക്കു വേയ്നിച്ചോമ്മാ ???
പ്രാവിന്റെ അടിവയർ പോലെ മിനുസമായ കവിളിൽ തൊട്ട് കഥയമ്മ പറഞ്ഞു ...
എല്ലാരേം സ്നേഹിക്കുമ്പോ ചെലപ്പോ നമുക്ക് വേദനിയ്ക്കും കുഞ്ഞേ ...
പക്ഷേ ഈശോയുടെ അച്ഛൻ "ദൈവം "
വേദനയെല്ലാം തേൻ പോലെ മധുരമാക്കും ..
നമ്മക്ക് വേയ്നിച്ചാലുംമ്മാ ??
അതെ ..നമുക്ക് വേദനിച്ചാലും !!
ജനവാതിലിലൂടെ അരിച്ചുവന്ന ചെറിയ വെളിച്ചത്തിൽ
അവന്റെ ചിരി ഒരു മാത്ര കണ്ടു ..
പിന്നെ ശ്വാസം വലിച്ചു വിട്ട് അവനെന്നോട് ചേർന്നു കിടന്നു ...
ഒടുക്കം ,
കുരിശിന്റെയും ചോരയുടെയും
സ്നേഹത്തിന്റെയും വേദനയുടെയും
കടങ്കഥയിൽ കുഴങ്ങി കുഞ്ഞനുറങ്ങി ...
കഥയമ്മയും ...
ആത്മഗതം :
മുലപ്പാൽ മണമുള്ള കാക്കാ പൂച്ചാ ചോദ്യങ്ങൾ ...എന്നേയ്ക്കുമായി മാഞ്ഞുവോ ?
ചോദ്യങ്ങളിൽ ചോര മണക്കുന്നു ...

Friday 5 February 2016

"ഉമ്മാക്കി "

ഓർമ്മ വഴിയുടെ അങ്ങേയറ്റത്ത്‌
ഒരു നാല് വയസ്സുകാരിയുടെ ഭീതിചിത്രം ....
ഏതൊക്കെയോ ക്ലാസ്സുകളിൽ കണക്കിലെ സമവാക്യങ്ങൾ
പശ്ചാത്തലമായി അറിയാതുറങ്ങിയ ദിവസങ്ങളിൽ ,
രാത്രിയുറക്കം നഷ്ടമായി പാവമോളോട് കൊഞ്ചുമ്പോഴാണ്
പകൽ മുഴുവൻ വായിട്ടലച്ച ക്ഷീണവുമായി
ഉറക്കം മുറിഞ്ഞ് അമ്മയലറിയത്‌ ...
"മിണ്ടാണ്ട്‌ കെടന്നോ ...ഉമ്മാക്കി വരും "
"ഉമ്മാക്കി "
ഹൃദയം ഉമ്മാക്കിയെ ഇരുട്ടിൽ വരച്ചു നോക്കിപ്പേടിച്ചു !!
വെള്ളത്തുണി കൊണ്ട് തലമൂടിയാവും
ഉമ്മാക്കിയുടെ വരവെന്ന് ഉറപ്പിച്ചു ..
പുതപ്പു തലവഴി മൂടിക്കിടക്കുമ്പോഴും
കണ്ണൊന്നടച്ചാൽ ഉമ്മാക്കി വന്നു നിന്ന് മാടി വിളിച്ചു .
എത്രയോ നാളുകൾ ഉമ്മാക്കിപ്പേടിയിൽ
ഇരുട്ടത്ത്‌ തുറിച്ചു നോക്കിക്കിടന്നു !
ആയിടയ്ക്ക് ,
അയൽവക്കത്തെ ആളൊഴിഞ്ഞ വീട്ടിൽ
ഒരു തലമൂടിയ വെള്ളത്തുണി പ്രത്യക്ഷപ്പെടാൻ തുടങ്ങി
കാതുകൾ ഞാന്ന ,
റവുക്കയും വെള്ളമുണ്ടുമുടുത്ത
കുനിഞ്ഞു കുനിഞ്ഞു നടന്നൊരു ഉമ്മാക്കി !
ഒരിക്കൽ ഉമ്മാക്കി നേരിട്ട് വീട്ടിലെത്തി ,
നല്ല മൊരിഞ്ഞ അരിമുറുക്കും കൊണ്ട് !
മരിച്ചു പോയ മകളുടെ കൊച്ചുമകളെ പോറ്റാൻ
മുറുക്ക് വിറ്റു നടന്ന ഉമ്മൂമ്മ ..
അതിൽപ്പിന്നെ ഉമ്മാക്കിയ്ക്കു രൂപമില്ലാതായി !
ഏതൊക്കെയോ നിറങ്ങളിൽ ,രൂപങ്ങളിൽ ,
ഉമ്മാക്കിയിടയ്ക്ക് കിനാവുകളിൽ വന്നു
മുടിയഴിച്ചാടി കടന്നു പോയി .
"ഉമ്മാക്കി "പ്രയോഗങ്ങൾ വായിക്കാനും അറിയാനും
തുടങ്ങിയ കാലത്ത് അതും നിലച്ചു .
രണ്ടു ദിവസം മുൻപ്,രാത്രിയിൽ
"തൊയിരം "തരാതെ കഥകഥയെന്ന് കുഞ്ഞപ്പൻ .
ഒടുവിൽ ഉമ്മാക്കിപ്പേടിയിൽ അവനെ കുടുക്കാമെന്നു
കരുതി ഹൃദയം .
പുതച്ചു മൂടി പേടിച്ചു കിടന്ന രാവുകൾ
ഓർമ്മയുടെ അറ്റത്തു തിളങ്ങിയത് കൊണ്ട്
അത് പറയാൻ തോന്നിയില്ല
പകരം പറഞ്ഞു ,
"മിണ്ടാണ്ട്‌ കെടന്നോ ...കുമ്മാട്ടി വരും "
ജെനറേഷൻ ഗ്യാപ്പാവും ,പണ്ട് ഹൃദയം ചോദിക്കാത്ത
ആ ചോദ്യം അവൻ ചോദിച്ചു ..
"കുമ്മാട്ട്യോ ...അതെന്താ ????"
കുഞ്ഞന്റച്ഛൻ ഉറക്കം മുറിഞ്ഞൊച്ചയിൽ പാടി
"മാനത്തെ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാല ചേലക്കൂറ ചുറ്റിയ കുമ്മാട്ടി "
ഒടുക്കം കഥയമ്മയുടെ പല്ലിറുമ്മൽ വകവയ്ക്കാതെ
പിതാവും പുത്രനും പാടി നിർത്തി ,
"മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത് "
പാട്ടോടുക്കം കേട്ട അച്ഛന്റെ കൂർക്കം വലിക്കിടയിൽ
സംശയ കുമാരൻ ,
"ന്താമ്മാ ..ഈ എയുന്നള്ളത്ത് ???"
പാതിരാത്രി ഈ മനുഷ്യന് വേറെ പണിയില്ലേ
ദൈവമേ എന്ന അതിഭീകര ആത്മഗതം നടത്തി
അർത്ഥം വിശദീകരിച്ച് കുഞ്ഞനെ ശ്രമപ്പെട്ടുറക്കി .
പിറ്റേന്ന് എണീറ്റയുടനെ കുമ്മാട്ടിയെ കാണാൻ
കുഞ്ഞന്റെ തിടുക്കം കണ്ടപ്പോ
ഹൃദയം വക ആത്മഗതം വീണ്ടും ...
"ഇന്നത്തെക്കാലത്ത് പേടിപ്പിക്കാൻ നോക്ക്യാലും
രക്ഷയില്ലേ ഭഗവാനേ !!!"
തിരച്ചിലിനൊടുക്കം ലാപ്‌ ടോപ്‌ സ്ക്രീനിൽ
കാവാലം കുമ്മാട്ടിയോടൊപ്പം തകർത്തു പാടി
"പേടിപ്പിച്ചോണ്ട്
പേയ് പറഞ്ഞോണ്ട്
നമ്മളുറങ്ങുമ്പം
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത് "
കൂടെ കൈകൊട്ടി പാടി രസിച്ചു കുഞ്ഞുണ്ണി
പിന്നെ പതിവ് ചോദ്യ ശരങ്ങളും
"തേറ്റാന്ന്വച്ചാ..??
ചേലാന്ന്വച്ചാ ...??"
തള്ളേ .................കൊല്ല് !!!!

Friday 15 January 2016

.................പ്ളിംഗ് .....................

എന്റെ ശ്രീ പദ്മനാഭാ .......
ഇന്നത്തെ ചോദ്യക്കുരുക്ക് ........
ത്രിസന്ധ്യയ്ക്ക്‌ മഹാലക്ഷ്മ്യഷ്ടകം ""സാധനാ സർഗ്ഗം ""
മനോഹരമായി പാടുന്നു ....
അതില് മഹാലക്ഷ്മിയുടെ മനോഹര ചിത്രങ്ങൾ ....
ആനയും അരയന്നവും ...താമരപ്പൂവും ഒക്കെയായി ....
സുന്ദരി ദേവി .....
ഒരു കുസൃതിയ്ക്കു പാമ്പിന്റെ മേത്തു കിടക്കണ
ദൈവത്തിനെ അമ്മ കുഞ്ഞൂട്ടന് കാട്ടിക്കൊടുത്തു ...
( പണി വരുന്ന വഴിയേ !!!)
സംശയകുമാരൻ ( അവനു ആ പേരാ കൂടുതൽ ചേര്വാ ):
...മ്മാ ...ഈ മഗാവിച്ച്ണു കെടക്കുമ്പം മഗാ ലച്ച്മി കാല്
തടവും ല്ലേ ......
അമ്മ : അതെ ...ഫോട്ടോയില് കണ്ടില്ലേ കുട്ടി ?
സ: കു -- ""അപ്പം മഗാലച്ച്മി കെടക്കുമ്പം മഗാവിച്ച്ണു
കാല് തടവ്വോ ???""
.................പ്ളിംഗ് .....................

ഞങ്ങളുടെ സമാധാനം ...നിങ്ങളോടു കൂടെ ..

അല്ലാ ...2015 ലെ ക്രിസ്മസ് ഡിസംബർ 25 നല്ലേ ...!!!!!
അല്ലാന്നു കുഞ്ഞൻ പറയണൂ ....
ഇന്നലെ ഇവിടത്തെ പുൽക്കൂട്ടിൽ ഉണ്ണീശോ ജനിച്ചു ....!!!
ന്താ ചെയ്യാ ????
അമ്മേടെ പേർസണൽ അൾത്താരയിൽ
വെള്ളപ്പട്ടു കിടക്കയിൽ ഉണ്ണീശോ
അച്ഛനും അമ്മേം അടുത്തില്ലാതെ
കിടന്നു കൈകാലിളക്കി നോക്കണ കണ്ടിട്ടും
ഒരമ്മക്കുന്തം ചുമ്മായിരിക്കണെന്നു വച്ചാ .....!!!
കുഞ്ഞുണ്ണ്യാർക്കു കയ്യും കെട്ടി നോക്കി നിക്കാൻ പറ്റോ ???
അമ്മ അടുക്കളേല് നിന്നപ്പോ ഉണ്ണീശോയെ പൊക്കിയെടുത്ത്
പുൽക്കൂട്ടില് വച്ചു ....ഹല്ല ..പിന്നെ !!
( അമ്മയാണത്രെ ..അമ്മ ,...എന്ന് സലിംകുമാർ സ്റ്റൈലിൽ
ഒരാത്മഗതവും കക്ഷി നടത്തി ....)
ന്തായാലും ഉണ്ണീശോ വന്നില്ലേ ...നി ...സന്താക്ളോസ് വരട്ടെ ...
അപ്പൂപ്പൻ കൊണ്ടുവരേണ്ട സമ്മാനത്തിന് കത്തെഴുതി വയ്ക്കാമ്പോവാത്രെ .....
( ക്രിസ്മസ് ട്രീയുടെ താഴെ ഇഷ്ടമുള്ള സമ്മാനത്തെ ക്കുറിച്ച് കത്തെഴുതി വച്ചാൽ സാന്താക്ലോസ്
ക്രിസ്മസ് രാത്രി ആ സമ്മാനം എത്തിക്കുമെന്ന് കുഞ്ഞപ്പന് പറഞ്ഞു കൊടുത്തത് അമ്മയാണ് ....!!!
(എന്റെ പിഴ ..എന്റെ വലിയ പിഴ ...എന്താണാവോ സമ്മാനം വേണംന്ന് പറയുക !!!)
അതിനിടെ മറ്റൊരു കണ്ടുപിടിത്തം ....
അറബി നാട്ടില് സാന്താ ഒട്ടകത്തിലാ വരണേ ...
പുതിയ അറിവിൽ കഥയമ്മ കുഞ്ഞനെ നമിച്ചൂ ....!!!
താച്ചു ചേട്ടൻ @ Thaatwik Abhilash സ്നോമാന്റെ അടുത്ത് നിക്കണ ഫോട്ടം വെറുതെ
കാണിച്ചു കൊടുത്തു ...( അതും എന്റെ പിഴ ....)
ഇന്നലെ സ്നോ മാന് പകരം അമ്മ ""സാൻഡ്‌ മാൻ " ഉണ്ടാക്കി കൊടുത്തു ....മരുഭൂമീല് സാൻഡ്‌ മാനാ താരം ....!!;-)
അങ്ങനെ ബ്ടെ രണ്ടു ദീസം മുന്നേ ക്രിസ്മസ് വന്നൂന്നേ .....
അപ്പോ അമ്മേടെ എല്ലാ കൂട്ടുകാർക്കും കുഞ്ഞുണ്ണി വക
""മെറി ക്രിസ്മസ് ...""
എല്ലാവർക്കും ഈ ക്രിസ്മസ് സന്തോഷവും സമാധാനവും നല്കട്ടെ ....
ഞങ്ങളുടെ സമാധാനം ...നിങ്ങളോടു കൂടെ .....

ചോദ്യങ്ങൾ ....ചോദ്യങ്ങൾ ....

ചോദ്യങ്ങൾ ....ചോദ്യങ്ങൾ ....
മുൻപൊരു പോസ്റ്റിൽ കമന്റിയ പോലെ ,
കുഞ്ഞുങ്ങളോട് നുണ പറയാനെളുപ്പം എന്ന
ഒറ്റക്കാരണത്താൽ ,
പല ചോദ്യങ്ങളുടെയും ആഴവും പരപ്പും 
കണ്ടില്ലെന്നു നടിക്കാറാണ് പതിവ് !!
ഇന്നൊരു ചോദ്യം ആ പതിവ് തെറ്റിച്ചു .....
മേല് കഴുകിക്കുന്നതിനിടെ കുഞ്ഞന്റെ തോണ്ടൽ ....
""മ്മാ ...ഉമ്മാന്നാൽ കിസ്സല്ലേ ...???""
മറ്റൊന്നും ഓർക്കാതെ മറുപടി പറഞ്ഞു ...."അതെ "
ഉടനെ വന്നു മറുചോദ്യം ....
""പിന്നെ റ്റൈനി ടോട്സിലെ റിഷാനെന്താ
എപ്പളും ഉമ്മാന്നു പറയണേ ??????""
സ്വാഭാവിക മറുചോദ്യത്തിനു മുൻപ്
വിശദീകരണം വന്നു ....""റിഷാന്റെ അമ്മയല്ലേ ....""
ഹൃദയം ഒന്ന് കുഴങ്ങി ....
പിന്നെ പഴയൊരു പാട്ടോർത്ത് താളത്തിൽ പറഞ്ഞു ,
""അമ്മയുമുമ്മയും ഒന്നാണ് ...
ഞങ്ങളും നിങ്ങളും ഒന്നാണ് ....""
കുഞ്ഞൻ വിടാൻ ഭാവമില്ല ...
പാട്ട് കേട്ടു തലയാട്ടി ചോദിച്ചു ...""അദെങ്ങന്യാ ""
""റിഷാൻ അങ്ങന്യാ വിളിക്കണേ മോനെ ..!!!""
മറുപടിയിലെ സഹികേടു കണ്ടിട്ടാവും
അവൻ നിശബ്ദനായി എന്തോ ആലോചിച്ചു .....
കുളിപ്പിച്ച് തോർത്തുമ്പോ വീണ്ടും ചോദ്യം ...
""അപ്പൊ കാക്കയോ ""
ചോദ്യത്തിലെ അപകടം മണത്തു ഹൃദയം ജാഗരൂകമായി ...
""അതേ കാക്കാന്നു വച്ചാ ചേട്ടൻ ...
പറക്കണ കാക്കയല്ല ...റിഷാന്റെ കാക്ക ""
അവൻ കുറേ നേരം എന്തോ ആലോചിച്ചു ...
(കുട്ട്യോൾടെ മനസ്സില് എന്താന്ന് ഹൃദയം തല പുകഞ്ഞു ...)
പിന്നെ പറഞ്ഞു ,
"'കാക്കാന്നു വച്ചാൽ ചേട്ടനൊന്ന്വല്ല ....
അമ്മ കള്ളം പറയണു ...""
പിന്നെ താളത്തിൽ പടി ...
"കാക്ക നല്ല കാക്ക ...വൃത്തിയുള്ള കാക്ക ...."
നഴ്സറീല് ഒപ്പം പഠിക്കണ റിഷാനുമായുള്ള
സംഭാഷണത്തിൽ വീണു കിട്ടിയ
സംശയങ്ങളുടെ നിവാരണമാണ് ഇപ്പോ നടക്കുന്നതെന്ന്
ഹൃദയമോർത്തു ...!!
പാല് കുടിച്ചു "വെള്ള മീശ " വച്ച്
കണ്ണാടി നോക്കുന്നതിനിടെ
വീണ്ടും വന്നു അടുത്ത ചോദ്യം ....
""അമ്മയെന്താ കറുത്ത ഉടുപ്പിടാത്തെ ????""
ഏത് കറുത്ത ഉടുപ്പ് !!!!!....ഞാനമ്പരന്നു ....
"കണ്ണ് മാത്തറം കാണണതേ ....."" വെള്ള മീശ തുടച്ചു കുഞ്ഞൻ മനസ്സിലാക്കിത്തന്നു !!
ഉടനേ വന്നില്ലേ ഗമഗമണ്ടനൊരു നുണ ....
""അമ്മയ്ക്കേ ...അതിട്ടാ ചൊറിയൂല്ലോ ...ചൂടെടുത്തിട്ടേയ് ....!!!""
തൃപ്തിയായ മട്ടിൽ അവൻ തലകുലുക്കുമ്പോൾ
ഹൃദയമോർത്തത് റഫീക് അഹമ്മദിന്റെ വരികൾ ...
""മൃതദേഹമല്ലിത് .....
മതദേഹം .....""
ഹൃദയമാകെ അങ്കലാപ്പിലാണ് ...
ഇനി വരാനിരിക്കുന്ന ചോദ്യ ബോംബുകളോർത്ത്‌ !!!
ബേബി സിറ്റിങ്ങിലെ അച്ചായനെ
""അപ്പച്ചാ.....ന്ന് കുഞ്ഞപ്പൻ നീട്ടി വിളിക്കുമ്പോൾ
ഉള്ളിൽ ചിരിച്ചു കുഴഞ്ഞ ഹൃദയം
ഒരു വെപ്രാളച്ചുഴിയിലാണിപ്പോൾ ....
മറുപടിയിൽ പറയേണ്ടി വരുന്ന ചില
പൊള്ളിക്കുന്ന സത്യങ്ങളോർത്ത് !!
അത് കുഞ്ഞു മനസ്സിലുണ്ടാക്കിയെക്കാവുന്ന
ആശയക്കുഴപ്പങ്ങളോർത്ത് !!