ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Friday 27 November 2015

ഭഗവാനേ വലഞ്ഞൂലോ ഇവനെക്കൊണ്ട് !!!

ഈയിടെയായി പണ്ട് കേട്ട പാട്ടൊക്കെ തപ്പിയെടുത്തു
ഹൃദയം ചുവടു വയ്ക്കുന്നു .....
കുഞ്ഞുണ്ണ്യാർക്കെപ്പോഴാ ഡാൻസ് ചെയ്യാൻ തോന്ന്വാന്ന്
പറയാമ്പറ്റില്ലേ ....!!
അക്കൂട്ടത്തിൽ ഇന്നോർത്തെടുത്തു ചുവടു വച്ചത്
നന്ദലാല ....
( എന്തായാലും അമ്പത്തഞ്ചീന്നങ്ങോട്ടുമിങ്ങോട്ടും മാറാൻ
കൂട്ടാക്കാതിരുന്ന ബോഡി വെയ്റ്റ് അമ്പത്തി മൂന്നിലെത്തി
താളം ചവിട്ടുന്നു ....)
പറയുമ്പോ നേര് പറയണ്ടേ
ഉണ്ണിക്കിച്ചന്റെ പാട്ടുകളാത്രേ കുഞ്ഞുണ്ണിയ്ക്കിഷ്ടം !!
""ഗുരുവയൂരോമനക്കണ്ണനാമുണ്ണിയ്ക്ക്
ചില നേരമുണ്ടൊരു കള്ള നാട്യം"" ന്ന്
പാട്ടമ്മ പാടുമ്പോ കുഞ്ഞപ്പനുമുണ്ട്
കണ്‍കോണിലൂടൊരു കള്ള നോട്ടം....
ആനത്തലയോളം വെണ്ണ തരാമെടാ ന്ന്
പാട്ടമ്മ മൂളുമ്പോ
ചോറുണ്ണിയ്ക്ക് ആന വായ്‌ ....
ഒറ്റമുറി വട്ടത്തിൽ വട്ടം പിടിച്ചിരുന്ന്
ത്രിസന്ധ്യയ്ക്ക്‌ ""അഞ്ജന ശ്രീധരാന്നു ""
പാട്ടമ്മ കണ്ണു പൂട്ടുമ്പോ
""അഞ്ജലി "" അമ്മാടെ പേയല്ലേന്നു കുഞ്ഞുണ്ണി
( പേര്- പേയ് ...വായനക്കാർ തെറ്റിദ്ധരിച്ചേക്കുമോ ????)
""അമ്പാടി തന്നിലോരുണ്ണിയുണ്ടങ്ങനെന്നു ""
പാട്ടമ്മ തുടങ്ങുമ്പോ
""ദുബൈ തന്നിലോരുണ്ണിയുണ്ടിങ്ങയേന്നു ""
പൂർത്തിയാക്കും കുഞ്ഞപ്പൻ ...
""ഒളികണ്‍ പൂ ചാർത്താൻ സഖി രാധാ""ന്ന്
സംഗീത ശിരോമണിയമ്മ ഉറക്കു പാട്ടു പാടുമ്പോൾ
ഉറക്കംതൂങ്ങി കുഞ്ഞിക്കണ്ണ് വലിച്ചു തുറന്ന്
""രാത കിച്ചന്റെ ഫ്രന്റാമ്മാ???ന്ന്"" ഉണ്ണിക്കണ്ണൻ
എന്തായാലും നവ്യാനായര് നന്ദനത്തിൽ വിളിക്കണ പോലെ
ന്റെ ഗുരുവയൂരപ്പാന്നു വിളിച്ചില്ല ഹൃദയം !!
പകരം ചില കൃഷ്ണഗാഥകളോർത്തു .....
പഴയൊരു നഴ്സറി ...
മുറ്റത്ത്‌ പൂഴിമണ്ണിൽ പ്ളാവിൻ ചോട്ടിൽ
ചിരിച്ചു കുഴഞ്ഞു നിന്നൊരു കൃഷ്ണരൂപം ...
(കടമ്പ് കിട്ടീല്ലേൽ പ്ളാവിൻ ചോടായാലും മതിയത്രേ ...)
അന്നത്തെയഞ്ചു വയസ്സുകാരിയുടെ ഇരട്ടി ഉയരം ..
കാലുകൾ പിണച്ചു വച്ച് , ഓടക്കുഴലൂതി
അവനങ്ങനെ പുഞ്ചിരിച്ചു നിന്നു ....!!
പ്ലാവില കോട്ടി , കഞ്ഞീം കറീം വച്ച്
ആദ്യമൂട്ടിയത് അവനെ ...
പൂഴിവാരിക്കുളിപ്പിച്ചു പൊട്ടു തൊടീച്ചത്
കപ്പത്തണ്ടൊടിച്ചു മാല കോർത്ത്‌
കല്യാണം കഴിച്ചത് ....
എല്ലാമവനെ മാത്രം ....!!
കൊതികൾ , കൊതിക്കെറുവുകൾ
പരിഭവങ്ങൾ , കുഞ്ഞു സങ്കടത്തുണ്ടുകൾ
അങ്ങനെ തട്ടിയതും മുട്ടിയതും വരെ
ചെന്ന്നിന്നത് അവന്റെ കാതുകളിൽ !!
ഒരുനാൾ , സ്കൂൾ വിട്ടു വരുമ്പോ ഹൃദയം തകർത്ത കാഴ്ച ...
കണ്ണന് കൈയ്യില്ല !!!
ഏതോ കുറുമ്പുകാരൻ നാഴ്സറിക്കുട്ടി
തൂങ്ങിയാടിയതാത്രേ ....!
കൈയ്യില്ലാക്കണ്ണനെ മാറ്റണംന്നു വിദഗ്ദ്ധ നിർദ്ദേശം ...
യുക്തിവാദിയച്ഛൻ വഴങ്ങുമോ ?????
മഴയും വെയിലും മഞ്ഞുമേറ്റ് അവനവിടെത്തന്നെ നിന്നു !!
രണ്ടാം ക്ളാസ്സുകാരിയ്ക്കാനന്ദലബ്ധി ....
സ്നേഹത്തിനു കൈയ്യെന്തിന് ????
കാലമേറെക്കഴിഞ്ഞ് ,
നഴ്സറിയും പൂഴിമണ്ണും പ്ലാവുമൊക്കെ
നാമാവശേഷമായിട്ടും
പുഞ്ചിരി മായാത്ത മുഖവുമായി
കൃഷ്ണരൂപം നിവര്ന്നു നിന്നു ....
അതിലെ കഥയും കഥയില്ലായ്മയും
ചികഞ്ഞു പോയപലർക്കും
കൈയ്യില്ലാ പ്രണയത്തിനു കത്തിവയ്ക്കാനായില്ല ...!!
ഒടുക്കം , ബാങ്കുകാരു വന്നവകാശം പറയും മുൻപേ
അവശേഷിച്ച മണ്‍ തുണ്ട് കൈമാറ്റം ചെയ്ത് ,
കൈവണ്ടിയിൽ തുണിക്കെട്ടുകളും പിഞാണങ്ങളും
അടുക്കി വച്ചിറങ്ങുമ്പോൾ
""ഇത് കൊണ്ടോവ്വാൻ പറ്റില്ലാന്ന് ""
ചുമട്ടുകാരു കയ്യൊഴിഞ്ഞു ...!!
അന്നേരമവരുടെ ചുറ്റികയിൽ തകര്ന്നു വീണ
കൃഷ്ണരൂപത്തോടൊപ്പം മണ്ണടിഞ്ഞത്
ചില കുഞ്ഞു രഹസ്യങ്ങൾ ....!!
ഒക്കെ പെറുക്കിക്കൂട്ടിയെടുത്തു സഞ്ചിയിലാക്കി
വയ്ക്കുമ്പോൾ അമ്മക്കണ്ണുരുണ്ടു .....
വഴിയ്ക്ക് ആറ്റിലൊഴുക്കാമെന്ന് അലസമായി പറയുമ്പോൾ
പതിനാലുകാരി ഹൃദയം ഒരു കരച്ചിൽത്തിരയിലാർത്തലച്ചു !!!
ഇന്നും കണ്ണനെന്നോർക്കുമ്പോൾ ആദ്യയോർമ്മ ,
തുണ്ടുകൾക്കിടയിലെ ഉടയാമുഖത്തെ
മായച്ചിരിച്ചുണ്ടുകൾ മാത്രം !!!
പിന്നെയവിടുന്നിങ്ങോട്ട് എത്രയോ കൃഷ്ണമുഖങ്ങൾ ...
ചില നേരങ്ങളിലവന്
നേരമ്പോക്കിന്റെ കളിമുഖം ..!
പത്തിൽ , എന്നെത്തേടിവന്ന ഹൈ സ്കൂൾ മുകുന്ദന്
പ്രണയം അക്ഷരങ്ങളോട് .....
ഒരിക്കൽ കുറിച്ച വരികൾ മറ്റൊരു ഗോപികയുടെ 'പുസ്തകച്ചട്ടയിൽ കണ്ടപ്പോഴാണ്
ഹൃദയത്തിനത് പിടികിട്ടിയത് ....
ചിലപ്പോഴവന്
ഭീരുത്വത്തിന്റെ അപക്വ മുഖം ...!
കലാലയ മാധവൻ ആദ്യമായി പ്രണയിച്ചത്
പാട്ടിനൊപ്പം മൂളിയ ചുണ്ടുകളെ ....!
മനപ്പൊരുത്തം ഉത്തമമേയല്ലെന്ന കണ്ടെത്തലിന്റെ
വെട്ടത്തിലവൻ ""മഥുരയ്ക്കു "" പോയി ....
ചില നേരമവന്
സൌഹൃദത്തിന്റെ സ്നേഹമുഖം !
പത്രപ്രവർത്തകൻ ""ഗോവിന്ദൻ ""...
അവനോട് ഹൃദയത്തിനു തോന്നിയതൊരു
""തീപ്പൊരിച്ചങ്ങാത്തം"" ...
ഒരു നേരമവന് ,
ജീവിതത്തിന്റെ നേർമുഖം !
ഒരേസമയം ,
ആനന്ദിപ്പിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്നവൻ ....
രുഗ്മിണീ സ്വയംവരത്തിനൊടുവിൽ
കൈപിടിച്ച ""ശ്രീകൃഷ്ണന് ""
നേരിന്റെ പ്രിയമുഖങ്ങൾ പലത് ....!
ഇന്നേരമവന് ,
ആനന്ദത്തിന്റെ ആലിലമുഖം !
ഗുരുവായൂരു നടയ്ക്കലെ ഉണ്ണിയെത്തരണേ വിളികൾക്കിടയിൽ
വിറയ്ക്കുന്ന കയ്യിലെ വാടിയ താമരത്തണ്ടിനൊപ്പം
കാഴ്ചവച്ച വാടിത്തുടങ്ങിയൊരു മനസ് !!
അതെടുത്തു പകരം തന്ന ഉണ്ണിയ്ക്ക്
വാകച്ചാർത്തു കഴിഞ്ഞ കൃഷ്ണനുണ്ണി മുഖം !
പണ്ട് മേഘങ്ങൾക്കിടയിൽ ഹൃദയം വരച്ച അതേ
കൃഷ്ണരൂപം ...
ഉടയാമുഖത്തെ മായച്ചിരിച്ചുണ്ടുകൾ ...
പിന്നിലൂടോടി വന്നു കുഞ്ഞിക്കൈകൾ ചേർത്തു പിടിയ്ക്കുമ്പോൾ
ചിത്രപ്പാട്ടിനൊപ്പം പാട്ടമ്മയറിയാതെ മൂളുന്നു ....
""കണ്ണനെന്നെയാണെന്നെയാണിഷ്ടം ....""
വാല്ക്കഷണം :- കുഞ്ഞന് നിക്കറിടാൻ വയ്യ !!
നിക്കറെടുത്തമ്മ പിറകേയോടി മടുത്തു ...
വല്യച്ഛനു പഠിക്കയാണോന്ന് അമ്മൂമ്മ !!!
ഓടിയോടി ആയ്ച്ചുകിതച്ചു കുഞ്ഞനോടി വന്നു നിന്നതൊരു
ഫോട്ടോയ്ക്ക് മുന്നിൽ ....
ന്നിട്ടൊരു പ്രഖ്യാപനം ....
""അമ്മാ ....ആ നിക്കയ് ഉണ്ണിക്കിച്ചനിട്ടു കൊടുക്കേയ് .....
പാവം നിക്കയില്ലാ .....""
ഭഗവാനേ വലഞ്ഞൂലോ ഇവനെക്കൊണ്ട് !!!

ചില ഗുണപാഠങ്ങൾ

ഇന്നലെ കുഞ്ഞിപ്പള്ളിക്കൂടത്തീന്നു ""കള്ളാസു"" കിട്ടി !!!
കുഞ്ഞന്റെ ""പഠന നിലവാര റിപ്പോർട്ട്‌ ""
(ന്റത്തിപ്പാറ അമ്മച്ചീ ....ജഗതി.jpg )
ന്തായാലും വയ്യൂട്ട്‌ അമ്മ വന്നപ്പോ കുഞ്ഞനും അമ്മയും പതിവ് കഥ പറച്ചിൽ മാമാങ്കം ....
കുഞ്ഞിപ്പള്ളിക്കൂട വിശേഷങ്ങൾ പങ്കുവച്ചു ചിരിച്ചു
ബാക്കി കഥ ഉറങ്ങുമ്പഴെന്ന പതിവു പല്ലവിയിൽ
ഇന്നലത്തെ പങ്ക് ചീത്തവിളികൾ (സ്കൂൾ -ഓഫീസ് വക )
പരസ്പരം പറഞ്ഞ് ,
""പുല്ല് ,കളഞ്ഞിട്ട് നാളെത്തന്നെ നാട്ടീപ്പോവാമെന്ന
സുന്ദര ഭീകര ക്ലൈമാക്സ്‌ ഡയലോഗും കാച്ചി
കഥയമ്മയും നല്ലപാതിയും ഒരാഴ്ചത്തെയ്ക്കുള്ള
ഇഡലി മാവരച്ച് മൂന്നു മാസത്തെ റേഷൻ സ്റ്റോറേജിനു
കടയിൽ പോയി ....!!!
തിരിച്ചു വന്നു ഞം ഞം കഴിച്ചു കുഞ്ഞനൊട്ടിച്ച
സർക്കിളും സ്ക്വയറും കളറടിച്ച കിളിയെയുമൊക്കെ കണ്ടു
""സായൂജ്യം ""കൊണ്ട് അന്തിയുറക്കത്തിലേയ്ക്ക് .....
ഉറങ്ങാൻ നേരം മേത്തു കാലു കേറ്റി വച്ച് കുഞ്ഞൻ ...
"ഒരു കത പയഞ്ഞു തയോമ്മാ ..""
ന്നാ പ്പിന്നെ പള്ളിക്കൂട കള്ളാസിലെ ചോന്ന കുഞ്ഞൻ കോഴിക്കഥ പറഞ്ഞേക്കാമെന്നു
കഥാ ദാരിദ്ര്യ വിവശ വിഷണ്ണയമ്മ !!!!
കളഞ്ഞു കിട്ടിയ കോതമ്പുമണിയും
അധ്വാനവും സഹായിക്കാത്ത കൂട്ടുകാരുമൊക്കെ കഴിഞ്ഞു
കഥയൊടുക്കം ""ഒരിത് ""വേണമല്ലോ ....
(ഗുണപാഠം )
ആ ഒരിതിനു വേണ്ടി ചോദിച്ചു ...
""അപ്പോ എന്താ മോനെ കാര്യം ????""
ഉടനെ വന്നു കാര്യായ കാര്യം ....
""അദേ , മ്മക്ക് വല്ലോം കയഞ്ഞു കിട്ട്യാ
മ്മളത് വീട്ടീക്കൊണ്ട് വന്നു
മ്മള് കയിക്കണം ...
ആക്കും കൊടുക്കല്ല് ....""
(പുടികിട്ടാത്ത കൂട്ടുകാര് കഥയുടെ ഫോട്ടം നോക്ക്വാ ....
ഇതിനാ പറേണെ ..മൂക്കളേം ഒലിപ്പിച്ചു നിക്കറും വലിച്ചു കേറ്റി
നടന്നാപ്പോരാ അംഗൻ വാടീപ്പോണംന്ന് ...).
ന്തായാലും കുഞ്ഞപ്പൻ ഗമേല് പറഞ്ഞ ഗുണപാഠം കേട്ട്
അപ്പുറത്ത് കിടന്ന നല്ലപാതിയും ഇപ്പുറത്ത് കിടന്ന കഥയമ്മയും
ഞെട്ടി കട്ടപ്പൊറത്തു വീണു !!!
കുഞ്ഞൻ വക ഡയലോഗ് വീണ്ടും ...
""പൂച്ച പാവംമ്മാ
എലീം താറാവും പാവം ...
ചോന്ന കുഞ്ഞ്ങ്കോഴി കേക്കെന്തിനാ ഒറ്റയ്ക്ക് തിന്നേ ???
ഷേറെയ്തില്ല ....bad boy ""
കുഞ്ഞിക്കുറുമ്പിനെ സമാധാനിപ്പിക്കണോല്ലോ ...
അങ്ങനെ സിൽമ പോലെ കഥയ്ക്ക്‌ ഡബിൾ ക്ലൈമാക്സ്‌ ...
ചോന്ന കുഞ്ഞങ്കോഴി കേക്കുണ്ടാക്കി
പൂച്ചയ്ക്കും താറാവിനും എലിയ്ക്കും കൊടുത്തു ...
കുഞ്ഞൻ വക പഞ്ച് ഡയലോഗ് ....
""ഇനി കേക്കുണ്ടാക്കുമ്പോ ഹെൽപ്പെയ്യണം ...
നാനമ്മേ ഹെൽപ്പെയ്യണ പോലെ ....!!!!!)
ഗുണപാഠം : കഥയറിഞ്ഞാൽ പോരാ ...
പറയേണ്ട പോലെ പറയേണ്ട നേരത്ത്
പറയാനുമറിയണം ....!!