നക്ഷത്രമെണ്ണുകയാണ് ടീച്ചറമ്മ .
കുഞ്ഞന്റെ വർക്ക് ഷീറ്റിലെ സ്വർണ്ണനിറമുള്ള നക്ഷത്രങ്ങൾക്കും കൈത്തണ്ടയിലെ മഷിത്താരങ്ങൾക്കുമിടയിൽ നട്ടം തിരിയുന്നു
എങ്ങും താരങ്ങളാണ് താരം
സ്കൂളിലും വീട്ടിലും ചുറ്റുവട്ടത്തും താരങ്ങൾ മാത്രം
മക്കളെ താരങ്ങളാക്കാൻ നെട്ടോട്ടമോടുന്ന മാതാപിതാക്കൾ
നിറഞ്ഞ കുഞ്ഞിക്കണ്ണു തുടച്ചു അമ്മക്കണ്ണു കഥ പറഞ്ഞു
സ്റ്റാറു കിട്ടാതെ കിട്ടാതെ സ്റ്റാറിനെക്കാൾ തിളങ്ങി നിന്ന ചിലരെക്കുറിച്ച്
സ്റ്റാറാവാൻ ഇറങ്ങിത്തിരിച്ചു ഒന്നുമാവാതെ പോയവരെക്കുറിച്ച്
പാതിയും മനസ്സിലായില്ലെങ്കിലും കുഞ്ഞൻ തലകുലുക്കിക്കേട്ടു
ഒടുക്കം മറുചോദ്യം ചോദിച്ചു
നിയ്ക്കു സ്റ്റാറു കിട്ടാത്തതീ അമ്മയ്ക്ക് വെഷമം ല്ലേ ?
ടീച്ചറമ്മ മറുപടി പറഞ്ഞു
,മോനല്ലേ അമ്മേടെ സൂപ്പർ സ്റ്റാർ .
പറഞ്ഞു പറഞ്ഞു സ്റ്റാർ ഒരു വല്യ കാര്യല്ല എന്നവൻ ചിരിക്കാൻ തുടങ്ങി .
ഗുഡിലും സ്റ്റാറിലുമല്ല പഠിച്ചത് മനസ്സിലാക്കണതിലാണ് കാര്യമെന്ന് അമ്മവാക്കു കേട്ട് സ്റ്റാറു കിട്ടാതെ പോയ പാട്ട് അവൻ ഈണത്തിൽ പാടിക്കേൾപ്പിച്ചു .
അമ്മേം മോനും മണ്ണപ്പം ചുട്ടു കളിച്ചു .
മിനിമം ഒരു നാലാം ക്ലാസ്സു വരെയെങ്കിലും പരീക്ഷ നടത്താത്ത സ്കൂൾ
അതൊരാഗ്രഹമാണ്.
kg ക്ലാസ്സു മുതൽ കുഞ്ഞുങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന സമ്മർദ്ദം അത്രയ്ക്കും വലുതാണ് .
പഠന പ്രശ്നങ്ങൾ നേരിടുന്ന കുഞ്ഞുങ്ങളെ ഇപ്പോഴും
പഠന 'വൈകല്യ'മുള്ളവരെന്നു മുദ്ര കുത്തി മാറ്റിനിർത്തുന്നു .
അവർ ചേരേണ്ടതു സ്പെഷ്യൽ സ്കൂളിലാണെന്നു വാദിയ്ക്കുന്നു .
സാധാരണ സ്കൂളുകളിൽ അത്തരം കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കും വേണ്ടവിധം പരിശീലനം കിട്ടുന്നുണ്ടോയെന്നു സംശയമാണ് .
പിന്നെ മാതാപിതാക്കളുടെ സമയക്കുറവും .
ഒരു സിനിമയുടെ തുടക്കത്തിൽ പറയുമ്പോലെ ജീവിതം ഒരു ഓട്ടമത്‌സരമായി മാറിക്കഴിഞ്ഞു .
എങ്ങനെയും ഒന്നാമതെത്തണം അതാണ് ലക്‌ഷ്യം .
മൾട്ടി ടാസ്കിങ് എന്ന പേരിൽ "മീനുകളെ " "മരംകയറ്റം " പഠിപ്പിക്കുന്ന സ്കൂളുകൾ വേറെ .
ഹൃദയമൊരാധിയിലാണ് .
എന്ത് ചെയ്യും ?
കുഞ്ഞനെക്കുറിച്ചോർത്തു വ്യാകുലമാതാവായിരിക്കുമ്പോഴും ഒരു പോംവഴി തെളിയുന്നില്ല .
അവൻ നേരിടാനിരിക്കുന്ന താരതമ്യപ്പെടുത്തലുകളിൽ
ഇനിയും സങ്കടരംഗങ്ങളെ നേരിടേണ്ടി വന്നേക്കാം .
മക്കളുടെ മാർക്കിലും വെരി ഗുഡിലും സന്തോഷം കണ്ടെത്തുന്ന മാതാപിതാക്കളോട്,
അമ്മയായും ടീച്ചറായും പറയുവാനുള്ളതിത്ര മാത്രം
ഒരു കുഞ്ഞും പരിപൂർണ്ണനല്ല .
ഓരോ മക്കൾക്കും അവരുടേതായ കഴിവുകളും വാസനകളും ഉണ്ടാകും .
അത് കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക .
ഗ്രേഡുകൾ തുലയട്ടെ .
നാളെ ഒന്നാംകിട സർട്ടിഫിക്കറ്റുമായി അവർ സമൂഹത്തിലേക്കിറങ്ങുമ്പോൾ അവർക്കുപകരിക്കുന്നതു നിങ്ങൾ നൽകുന്ന പ്രായോഗിക വിദ്യാഭാസമാവും .
അവരെ തലയുയർത്തിപ്പിടിച്ചു ജീവിക്കാൻ പ്രാപ്തരാക്കൂ .
ഇപ്പോഴത്തെ സാഹചര്യത്തിൽ "ടോമോഗാക്വൻ " പോലൊരു സ്കൂളും കൊബായാഷി മാസ്റ്ററെ പോലൊരു മാഷും സ്വപ്നം മാത്രമാണ് .
അത് സാര്ഥകമാകാത്തിടത്തോളം കാലം
ജാഗരൂകരായിരിക്കേണ്ടത് നമ്മളാണ് .
മേല്പറഞ്ഞതു ഇപ്പോഴത്തെ വിദ്യാഭാസ സമ്പ്രദായം എന്നക്കെപ്പറഞ്ഞു ചർച്ചിക്കാൻ പറ്റിയ കാര്യമാണെങ്കിലും
ചർച്ചകൾ എങ്ങുമെത്തില്ലെന്ന "ഫീകര " സത്യം മനസ്സിലാക്കി അതിൽ കാര്യമില്ലെന്നടിവരയിടാം
അല്ലേ ?