ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Wednesday, 16 November 2016

കടുവാ മുരുകൻ

പോകുന്ന വഴിയെല്ലാം കുഞ്ഞനുമമ്മേം പാടിക്കൊണ്ടിരുന്നു
മുരുകാ ..മുരുകാ ..പുലിമുരുകാ .
നോവോ സിനിമാസ്സിൽ കൃത്യം പത്തുമണിക്ക് തന്നെയെത്തുമ്പോൾ തിയേറ്റർ ശാന്തം .
പ്രവൃത്തി ദിനത്തിൽ പകൽ സിനിമയ്ക്ക് വരാൻ ആർക്കാ നേരം ?
സ്വസ്ഥമായൊരു സിനിമാക്കാഴ്ച നേർന്നു ഹൃദയമൊരിടത്തു സ്വസ്ഥമായിരുന്നു .
തീയേറ്ററിനുള്ളിലെ പടികളോരോന്നും എണ്ണിച്ചാടി പുലിമുരുകനെത്തുന്നതും കാത്തു കുഞ്ഞൻ .
ഒടുക്കം അവനെത്തി !
പുലിയെക്കണ്ടു നിശബ്ദമായവർക്കിടയിൽ പുലിയുടെ അലർച്ചയ്ക്കും മേലെ കുഞ്ഞനലറി ,
ഇത് കടുവയാ !!
പോപ്കോൺ വായിൽത്തിരുകി അവന്റെ വായടപ്പിച്ചു ഹൃദയം താളം വീണ്ടെടുത്തു .
കാര്യഗൗരവക്കുഞ്ഞൻ വീണ്ടും പറഞ്ഞു
അമ്മാ പുലിയല്ല ..കടുവ .
അമ്മക്കുന്തം കടുവയുടെ മറ്റൊരുപേര് വരയൻ പുലിയാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ പാടുപെട്ടു .
അപ്പൊ ദാ വരുന്നു അടുത്ത ചോദ്യം
കടുവേക്കൊല്ലാമോ ?
ഇവൻ w w f ന്റെ വക്താവാണോ കർത്താവേന്ന് ഹൃദയം !
കടുവയെ കൊല്ലുകയല്ല .ഇത് സിനിമയല്ലേ ഗ്രാഫിക്സ് ആണ് മോൻ ലൈഫ് ഓഫ് പൈ കണ്ടില്ലേ എന്നൊക്കെ പറഞ്ഞു ഹൃദയം തടിതപ്പി .
മോൻലാലങ്കിളിന്റെ ചാട്ടോം ഓട്ടോം പാട്ടുമൊക്കെ കുഞ്ഞന് പെരുത്തിഷ്ടം .
പക്ഷേ കൊച്ചിനെ കടുവ കൊന്നതും കടുവേ മുരുകൻ കൊന്നതും കുഞ്ഞന് പിടിച്ചില്ല !
ഇന്റെർവെല്ലിനു ശേഷം കസേരക്കുഞ്ഞൻ തറക്കുഞ്ഞനായി .
സീറ്റിനിടയിലൂടെ കടുവേം മോൻലാലങ്കിളും ഫൈറ്റെയ്യണ കണ്ടു .
(പുലിയെന്നു പലതവണ പറഞ്ഞിട്ടും കുഞ്ഞൻ പിന്നേം കടുവേൽ തന്നെ !)
തിരിച്ചു ടാക്സിയിൽ വരുമ്പോൾ പുലിപ്പാട്ടു കടുവപ്പാട്ടായി .
മുരുകാ മുരുകാ കടുവ മുരുകാ
(താളമൊക്കുന്നില്ലെന്നു തലയാട്ടി കുഞ്ഞൻ തന്നെ പാട്ടു മംഗളം പാടിയവസാനിപ്പിച്ചു )
ഫ്ലാറ്റിന്റെ പടികൾ ഓടിക്കയറി കതകുതുറക്കുമ്പോഴേയ്ക്കും കുഞ്ഞൻ അലമാരപ്പുസ്തകങ്ങൾക്കരികിൽ എത്തിയിരുന്നു .
വംശനാശം നേരിടുന്ന ജീവികളുടെ വർണ്ണചിത്രങ്ങൾ നിറഞ്ഞ ചോന്ന ചട്ടയുള്ള ബുക്കെടുത്തു നിവർത്തി
അതിലെ "Royal Bengal Tiger " നിൽക്കുന്ന നിൽപ്പ് ചൂണ്ടി
അവൻ പറഞ്ഞു ,
ഞാമ്പറഞ്ഞില്ലേമ്മാ ..പുലിയല്ല കടുവ
കടുവേക്കൊല്ലാമ്പാടില്ലാ .
ഒടുക്കം വക്കീലമ്മയുടെ വക്കീൽപ്പുത്രൻ വാദമുറപ്പിക്കാൻ അടുത്ത "ലാ "പോയിന്റ് കാച്ചി .
കടുവ ഇന്ത്യേടെ നാഷണൽ അനിമലാ .
അമ്മപ്പേച്ചിന്റെ വാക്കുപെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുറപ്പിച്ചുള്ള അവന്റെയാ നിൽപ്പുകണ്ടു
ഹൃദയമൊരു ചിന്താക്കുഴപ്പത്തിലായി .
പിന്നെ ,
കുഞ്ഞുമനസ്സിൽ പുലിമുരുകൻ എത്തിച്ച തിരിച്ചറിവ്
സിനിമയുടെ സാങ്കേതിക -വാണിജ്യ തലങ്ങൾക്കും അപ്പുറത്താണെന്നോർത്തു നെടുവീർപ്പിട്ടു .
മോൻലാലങ്കിളിന്റെ മെയ്‌വഴക്കത്തെക്കുറിച്ചു
കുഞ്ഞനോട് ആവർത്തിച്ചു പറഞ്ഞു സായൂജ്യം കൊണ്ടു. .

No comments:

Post a Comment